കടുത്തുരുത്തി: എംവിഐപിയുടെ കനാല്‍ പുറംപോക്കില്‍ അനധികൃതമായി താമസിക്കുന്നവർ ഒഴിഞ്ഞു പോകണമെന്നു പഞ്ചായത്ത് അധികൃതർ. പഞ്ചായത്ത് സൗജന്യമായി നൽകുന്ന വീടു വേണ്ടെന്നു വച്ചിട്ടാണ് ഷെഡ് കെട്ടി താമസിക്കുന്നതെന്നു ഞീഴൂർ പഞ്ചായത്ത് അധികൃതർ പറയുന്നു.
കാപ്പുന്തല കവലയ്ക്കു സമീപമാണു സംഭവം. തന്റെ വീടിനു തൊട്ടുമുന്നിൽ കനാല്‍ പുറംപോക്കില്‍ അനധികൃതമായി താമസിക്കുന്ന കുടുംബത്തെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടു തറയില്‍ രാജി വര്‍ഗീസും കുടുംബവുമാണു പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ്, ഞീഴൂര്‍ പഞ്ചായത്ത്, കടുത്തുരുത്തി പോലീസ് എന്നിവടങ്ങളില്‍ പരാതികളും നിവേദനങ്ങളും നൽകിയിട്ടുണ്ട്.
രാജി വര്‍ഗിസിന്റെ വീടിനു മുന്നിൽ ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണു പുറന്പോക്കു കൈയേറ്റം നടന്നിരിക്കുന്നതെന്നു പരാതിയിൽ പറയുന്നു. സമീപത്തുതന്നെ സ്വന്തമായുള്ള വീട്ടിലായിരുന്നു ഇവരുടെ താമസമെന്നും കാലപ്പഴക്കത്തില്‍ വീടു തകര്‍ന്നതോടെ പുറന്പോക്കിൽ ഷെഡ് കെട്ടുകയായിരുന്നെന്നും നാട്ടുകാർ പറയുന്നു. ഇടിഞ്ഞു വീണ വീടു പുനര്‍നിര്‍മിക്കാനായി തത്കാല താമസമെന്നു കരുതി ആരും എതിർത്തില്ലെന്നും എന്നാൽ പിന്നീട് ഇവർ സ്ഥിരവാസമാക്കുകയുമായിരുന്നെന്നു പരാതിയിൽ പറയുന്നു. ഈ കുടുംബത്തിനു വീടുവച്ചു നൽകാൻ പഞ്ചായത്തില്‍നിന്നു ഫണ്ട് ലഭ്യമാക്കി അറിയിച്ചതാണെന്നു വാര്‍ഡ് മെമ്പറും പഞ്ചായത്ത് അധികൃതരും പറയുന്നു.
2015-16 വാര്‍ഷിക പദ്ധതിയില്‍ എസ് ഒ 21/15 ഭൂരഹിത പുനരധിവാസം എന്ന പദ്ധതിയുടെ ഗുണഭോക്താവാണു താമസക്കാരനെന്നു പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. വീടു ലഭിക്കാന്‍ ആവശ്യമായ രേഖകളുമായി പഞ്ചായത്തില്‍ എത്താന്‍ പറഞ്ഞിട്ടു നിരസിച്ചെന്നു പഞ്ചായത്ത് സെക്രട്ടറി പോലീസിനു നല്കിയ കത്തില്‍ പറയുന്നു. അനധികൃത താമസത്തിനെതിരേ പ്രദേശവാസികള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് വീട് വയ്ക്കാന്‍ ആവശ്യമായ സഹായം ചെയ്തു നല്‍കാമെന്നു പഞ്ചായത്ത് ഈ കുടുംബത്തെ അറിയിച്ചിരുന്നു.
സഹായം കൈപ്പറ്റാതെ സമീപവാസികളായ കുടുംബങ്ങൾക്ക് മനഃപൂര്‍വം ശല്ല്യമായി മാറിയ കുടുംബത്തെ ഒഴിപ്പിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി രേഖാമൂലം ഇറിഗേഷന്‍ വകുപ്പിനും കടുത്തുരുത്തി പോലീസിനും കത്ത് നല്‍കിയിരുന്നതായി സെക്രട്ടറി പറഞ്ഞു.
നേരത്തെ, ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥരെത്തി പുറംപോക്കില്‍ കെട്ടിയ ഷെഡ് പൊളിച്ചു നീക്കണമെന്നു നോട്ടീസ് നല്‍കിയിരുന്നതാണ്. എന്നാല്‍, തുടര്‍ നടപടി ഉണ്ടായില്ല. വീടുവയ്ക്കാൻ എല്ലാ സഹായങ്ങളും നൽകാമെന്നു പഞ്ചായത്ത് അറിയിച്ചിട്ടും അതു സ്വീകരിക്കാതെ നാട്ടുകാർക്കു ശല്യമുണ്ടാകത്തക്ക രീതിയിൽ താമസിക്കുന്ന കുടുംബത്തെ ഒഴിപ്പിക്കണമെന്ന ആവശ്യപ്പെട്ടു വീണ്ടും പരാതിയുമായി എത്തിയിരിക്കുകയാണ് സമീപവാസികൾ.
വീടുകൊടുക്കാമെന്നു പഞ്ചായത്ത്, വേണ്ടെന്നു പറഞ്ഞ് പുറന്പോക്ക് കൈയേറി താമസമെന്നു പരാതി
11:39 PM Apr 04, 2017 | Deepika.com