ചങ്ങനാശേരി: നഗരത്തിലെ മാലിന്യനീക്കം ഇന്നുമുതൽ കാര്യക്ഷമമാക്കാൻ നഗരസഭാ കൗണ്‍സിൽ ഹാളിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കുന്നുകൂടിയിരിക്കുന്ന മാലിന്യം ആരോഗ്യവിഭാഗം ജീവനക്കാർ ഇന്നു മുതൽ തരംതിരിച്ച് വിവിധ എയ്റോബിക് ബിന്നുകളിലേക്കു നീക്കും. ഇതിനായി ആരോഗ്യവിഭാഗത്തിലെ മുഴുവൻ ജീവനക്കാരേയും വാഹനങ്ങളും സജ്ജമാക്കും.
നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ മാലിന്യം തള്ളുന്നതു കർശനമായി തടയും. ഒന്നാംനന്പർ ബസ്സ്റ്റാൻഡ്, ടിബി റോഡ്, അസീസി റോഡ്, പഴയപള്ളിക്കു സമീപം, ഉദയഗിരി ജംഗ്ഷൻ, പോത്തോട് എന്നിവിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ നടപടികളുണ്ടാകും. വാഹനങ്ങളിലെത്തിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിനായി നഗത്തിലെ വിവിധ റോഡുകളിൽ പോലീസ് പട്രോളിംഗ് കർശനമാക്കുന്നതോടൊപ്പം നിയമ നടപടികളും സ്വീകരിക്കും. നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരും പിഴ ഈടാക്കുന്നതടക്കം കർശന നടപടികൾ സ്വീകരിക്കും.
മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി മൂന്നാഴ്ചയ്ക്കകം നഗരസഭ പോലീസുമായി സഹകരിച്ച് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ആറ് നിരീക്ഷണ കാമറകൾ സ്ഥാപിക്കും. നഗരത്തിൽ കൂടുതൽ എയ്റോബിക് ബിന്നുകൾ സ്ഥാപിക്കും. സി.എഫ്. തോമസ് എംഎൽഎയുടെ ഫണ്ടിൽനിന്നും ലഭിച്ച തുക വിനിയോഗിച്ച് രണ്ട് ഇൻസിനറേറ്ററുകൾ സ്ഥാപിക്കും.
ഫാത്തിമാപുരം ഡന്പിംഗ് യാർഡിൽ മാലിന്യ സംസ്കരണ പദ്ധതികൾ പുനരാരംഭിക്കുന്നതിന് മുപ്പത് സെന്റ് സ്ഥലം ആവശ്യമാണ്. ഇതിനായി വേണ്ടിവരുന്ന സ്ഥലത്തെ മാലിന്യം നീക്കുന്നതിനു നടപടി സ്വീകരിക്കും. സ്വകാര്യവ്യക്തികൾക്ക് സമീപവാസികൾക്കു ബുദ്ധിമുട്ടും പരാതിയുമില്ലാത്ത വിധത്തിൽ കുളങ്ങളോ ചതുപ്പോ നികത്തുന്നതിനു ഡന്പിംഗ് യാർഡിലെ മണ്ണോ മാലിന്യമോ ആവശ്യമെങ്കിൽ അവർക്ക് ഇത് നൽകുന്നതിനു നഗസഭ വേണ്ടുന്ന സഹായം ചെയ്യുമെന്നും സർവകക്ഷി യോഗം ഉറപ്പ് നൽകി.
സർവകക്ഷി യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ സെബാസ്റ്റ്യൻ മാത്യു മണമേൽ അധ്യക്ഷത വഹിച്ചു. സി.എഫ്. തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്സണ്‍ സുമാ ഷൈൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സജി തോമസ്, പി.എ. നസീർ, ത്രേസ്യാമ്മ ജോസഫ്, അനിൽകുമാർ, അംബികാ വിജയൻ എന്നിവരും കൗണ്‍സിലർമാരായ ലാലിച്ചൻ കുന്നിപ്പറന്പിൽ, സാജൻ ഫ്രാൻസിസ്, സിബി പാറക്കൽ, എത്സമ്മ ജോബ്, പ്രസന്നകുമാരി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ മാത്തുക്കുട്ടി പ്ലാത്താനം, രാജു ചാക്കോ, എം.ബി. രാജഗോപാൽ, ഹലീൽ റഹിമാൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. ഫാത്തിമാപുരം ഡന്പിംഗ് യാർഡിൽ മാലിന്യം കുന്നുകൂടിയതിൽ പ്രതിഷേധിച്ചു നാട്ടുകാർ യാർഡ് പൂട്ടിയതിനെത്തുടർന്ന് കഴിഞ്ഞ മൂന്നാഴ്ചക്കാലമായി നഗരത്തിലെ മാലിന്യ നീക്കം തടസപ്പെട്ടിരുന്നു. ഇതുമൂലം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം കുന്നുകൂടിയതുമൂലമുണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുവേണ്ടിയാണ് നഗരസഭാധികൃതർ സർവകക്ഷി യോഗം വിളിച്ചുചേർത്തത്.
മാലിന്യനീക്കം ഇന്നു മുതൽ കാര്യക്ഷമമാക്കും
11:37 PM Apr 04, 2017 | Deepika.com