ചെറുതോണി: കരിന്പനിലെ കുടിയിറക്കു നീക്കത്തെ ചെറുക്കുന്നതിന്റെ ഭാഗമായി റോഡുപരോധിച്ച പ്രദേശവാസികളെ സാമുദായിക ചേരിതിരിവുണ്ടാക്കുന്ന രീതിയിൽ ഇടുക്കി പോലീസ് കേസെടുക്കുകയും കോടതി സമൻസ് അയക്കുകയും ചെയ്തതിനെതിരെ കരിന്പൻ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിക്ക് നിവേദനം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് മേധാവി പോലീസിന്റെ ഭാഗത്തുനിന്നുണ്ടിയിട്ടുള്ള വീഴ്ചയെകുറിച്ച് അന്വേഷിക്കാൻ തൊടുപുഴ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിരിക്കയാണ്.
കരിന്പൻ-കുട്ടപ്പൻസിറ്റി ഭാഗത്ത് കഴിഞ്ഞ ഒക്ടോബർ പത്തിനാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കുടിയിറക്കിന്റെ ഭാഗമായി നോട്ടീസ് നൽകാനെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടയുകയും എംപി, എംഎൽഎ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സാമുദായിക, രാഷ്ട്രീയ നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. ജനപ്രതിനിധികൾ സർക്കാരുമായി വിഷയം ചർച്ചചെയ്യുകയും കുടിയിറക്കുണ്ടാകില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ആരുടെപേരിലും കേസുണ്ടാകില്ലെന്നും ഉറപ്പും നൽകിയിരുന്നു.
എന്നാൽ അഞ്ചുമാസത്തിനുശേഷം 15 പേർക്കെതിരെ പോലീസ് റോഡുപരോധത്തിന് കേസെടുക്കുകയും സമൻസ് അയക്കുകയും ചെയ്തിരിക്കുകയാണ്. ഇതിൽ 11 പേരും ഒരു സമുദായത്തിലെ അംഗങ്ങളാണെന്നതാണ് സാമുദായിക ചേരിതിരിവിന് ഇടയാക്കിയിരിക്കുന്നത്. ഒരു കുടുംബത്തിലെ ആറുപേർക്കുവരെ സമൻസ് നൽകിയിട്ടുണ്ട്. ഒരുനാട്ടിലെ നാനാജാതി മതസ്ഥരായ നൂറുകണക്കിനാളുകൾ ഒറ്റക്കെട്ടായി നടത്തിയ സമരത്തിൽ ഒരു സമുദായത്തിലെ അംഗങ്ങൾക്കെതിരെ മാത്രം കേസെടുത്തത് ചോദ്യംചെയ്താണ് എസ്പിക്ക് പരാതി നൽകിയത്.
സമരത്തിന് നേതൃത്വംകൊടുത്ത നേതാക്കളാരും പോലീസിന്റെ പ്രതിപ്പട്ടികയിലില്ലെന്നും ആക്ഷേപമുണ്ട്.
സമൻസുമായി ബന്ധപ്പെട്ട് നാട്ടിലുണ്ടായിരിക്കുന്ന വർഗീയ ചേരിതിരിവ് പരിഹരിക്കാനാണ് ഇന്ന് വിശദീകരണയോഗം നടത്തുന്നതെന്ന് ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, പഞ്ചായത്തംഗം ബാബു പാലക്കീൽ, കരിന്പൻ പള്ളി വികാരി ഫാ. ഫ്രാൻസിസ് അന്പലത്തിങ്കൽ, കരിന്പൻ ഇമാം നിഷാദ് സഖാഫി, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡൊമിനിക് പൂവത്തുങ്കൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
റോഡ് ഉപരോധിച്ചതിനു കേസ്: ഇന്ന് കരിന്പനിൽ വിശദീകരണ യോഗം
10:37 PM Apr 04, 2017 | Deepika.com