നെടുങ്കണ്ടം: പാന്പാടുംപാറ വടക്കേക്കുരിശുമലയിൽ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ മധ്യവയസ്കന് കുത്തേറ്റു. അയൽവാസി അറസ്റ്റിൽ. വടക്കേക്കുരിശുമല പ്ലാക്കാട്ടിൽ റെജി(52)ക്കാണ് കുത്തേറ്റത്. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ നില അതീവ ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ പച്ചയിൽ ഷാജി(46)യെയാണ് നെടുങ്കണ്ടം സിഐ റെജി എം. കുന്നിപ്പറന്പിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
ഇന്നലെ വെളുപ്പിന് രണ്ടോടെയാണ് സംഭവം. രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനിൽക്കുന്ന വടക്കേക്കുരിശുമലയിൽ പുതുതായി പഞ്ചായത്തിന്റെ കുഴൽകിണർ നിർമാണം നടന്നുവരികയായിരുന്നു. മുൻപുണ്ടായിരുന്ന കുടിവെള്ള പദ്ധതിയിലെ വിതരണവുമായി ബന്ധപ്പെട്ട് റെജിയും ഷാജിയും തമ്മിൽ തർക്കം നിലനിന്നിരുന്നു.
പദ്ധതിയുടെ നിബന്ധനകൾ പാലിക്കാതെ ഷാജി കുടിവെള്ളം എടുത്തിരുന്നത് റെജി കണ്‍വീനറായുള്ള കമ്മിറ്റി ചോദ്യംചെയ്യുകയും ഇയാളുടെ കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഇതിന്റെ വൈരാഗ്യത്തെത്തുടർന്ന് ഇന്നലെ കുഴൽകിണർ നിർമിക്കുന്ന സ്ഥലത്തിനു സമീപത്തായി കിടന്നുറങ്ങുകയായിരുന്ന റെജിയെ ഷാജി മുനയൻ എന്ന ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു.
നിർമാണം നടന്നിരുന്ന സമയത്ത് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് സ്വന്തം വീട്ടിലെത്തിയ ഷാജി ഭാര്യയെയും മകളെയും വീട്ടിൽനിന്നും ഇറക്കിവിട്ടതായും പോലീസ് പറഞ്ഞു. പിന്നീട് രാത്രി വൈകി വീണ്ടും എത്തിയാണ് ഇയാൾ റെജിയെ കുത്തിയത്. കഴുത്തിൽ മൂന്ന് കുത്തുകൾ ഏറ്റ റെജിയെ നാട്ടുകാർ കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇതിനുശേഷം റെജിക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെക്കൂടി കുത്തണമെന്ന ഉദ്ദേശത്തോടെ ഏലത്തോട്ടത്തിൽ പതിയിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു. കന്പംമെട്ട് എഎസ്ഐ ചാക്കോ, സിവിൽ പോലീസ് ഓഫീസർമാരായ മനോജ് മോഹൻ, അലിയാർ, ജെയ്ജോണ്‍ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കുടിവെള്ളത്തിന്റെപേരിൽ തർക്കം: ഒരാൾക്ക് കുത്തേറ്റു
10:34 PM Apr 04, 2017 | Deepika.com