ബംഗളൂരു: അനധികൃത സ്വത്തുസന്പാദനക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയെ കാണാൻ അണികൾ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിൽ പരിസരത്തേക്കു കൂട്ടത്തോടെ എത്തുന്നു. ഇതേത്തുടർന്നു പ്രദേശത്തു സുരക്ഷശക്തമാക്കി. സുപ്രീംകോടതി വിധിയെത്തുടർന്നു ബുധനാഴ്ചയാണു ശശികല കോടതിയിൽ കീഴടങ്ങിയത്.
സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി പരപ്പന സെൻട്രൽ ജയിൽപരിസരത്ത് പോലീസ് ബാരിക്കേഡ് നിർമിച്ചുകഴിഞ്ഞു. കർണാടക സ്റ്റേറ്റ് റിസർവ് പോലീസിന്റെ രണ്ട് പ്ലാറ്റൂണുകൾ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് എത്തുന്ന വാഹനങ്ങളിൽ പരിശോധന ശക്തമാക്കി. ജയിലിനു നൂറുമീറ്റർ സമീപംവരെ മാത്രമേ വാഹനങ്ങളെ പ്രവേശിപ്പിക്കുന്നുള്ളൂ.
അതിനിടെ വീട്ടിൽ തയാറാക്കുന്ന ഭക്ഷണം അനുവദിക്കണമെന്ന ശശികലയുടെ അപേക്ഷ പ്രത്യേകകോടതി തള്ളി. ജയിൽവളപ്പിൽ തടവുകാർക്കുവേണ്ടി തയാറാക്കുന്ന ഭക്ഷണം ശശികലയും കഴിക്കേണ്ടിവരും. ജയിലിൽനിന്നു ലഭിക്കുന്ന വേഷം ധരിക്കണമെന്നും അധികൃതർ നിഷ്കർഷിച്ചിട്ടുണ്ട്. രാവിലെ ആറുമണിയോടെ തടവുകാർക്ക് ചായയോ കാപ്പിയോ നൽകുമെന്നാണ് ജയിൽ വൃത്തങ്ങൾ നൽകുന്ന സൂചന. ഏഴരയ്ക്കു പ്രഭാതഭക്ഷണം. 11:30 ന് ഉച്ചഭക്ഷണം നൽകും. വൈകുന്നേരം ആറരയ്ക്ക് അത്താഴവും വിതരണം ചെയ്യുമെന്നും അവർ വിശദീകരിക്കുന്നു.
ശശികലയുടെ അണികളെത്തുന്നു: ജയിലിനു സുരക്ഷ
01:46 AM Feb 17, 2017 | Deepika.com