ന്യൂഡൽഹി: തദ്ദേശ യാത്രാ വിമാനങ്ങൾ നിർമിക്കുന്നതിനുള്ള പദ്ധതി ഇന്ത്യ വീണ്ടും ഉൗർജിതമാക്കുന്നു. തദ്ദേശീയ യാത്രാ വിമാനങ്ങൾക്കായി മൂന്നു പദ്ധതികളാണ് ആരംഭിക്കുന്നത്. 14 സീറ്റുള്ള സരസ്, മഹീന്ദ്ര എയ്റോ സ്പേസുമായി ചേർന്ന് അഞ്ചു സീറ്റുകളുള്ള എൻഎം-5, 70 സീറ്റുകളുള്ള തദ്ദേശ യാത്രാ വിമാനം ആർടിഎ-70 എന്നീ വിമാനങ്ങളാണ് രാജ്യത്തു നിർമിക്കുന്നത്.
രാജ്യത്തെ ചെറു പട്ടണങ്ങളെ വ്യോമഗതാഗതത്തിലൂടെ ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചെറു യാത്രാ വിമാനങ്ങൾ നിർമിക്കുന്നത്. വിമാന ഇന്ധന നിരക്കിലും ലാന്റിംഗ്, പാർക്കിംഗ് ചാർജ് കുറച്ചുമാണ് തദ്ദേശ യാത്രാ വിമാനങ്ങൾക്കു സർക്കാർ പ്രോത്സാഹനം നൽകുന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പു മന്ത്രി ഡോ. ഹർഷ വർധനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്നു പതിറ്റാണ്ട് പഴക്കമുള്ള പദ്ധതി കേന്ദ്രസർക്കാർ വീണ്ടെടുക്കുന്നു. 2009 ൽ നിർത്തിവെച്ച സരസ് വിമാന പദ്ധതി നടപ്പാക്കാനാണ് ഇപ്പോൾ കേന്ദ്രം തയ്യാറെടുക്കുന്നത്. 14 സീറ്റുള്ള വിമാനം ഇപ്പോൾ പ്രാഥമിക പരീക്ഷണത്തിന് തയ്യാറായി എന്നാണ് വിവരം. പൊതുമേഖലാ സ്ഥാപനമായ നാഷണൽ എയ്റോ സ്പേസ് ലാബോറട്ടറീസാണ് സരസിനെ ഒരുക്കുന്നത്. ഇരട്ട പ്രൊപ്പല്ലർ എഞ്ചിൻ വിമാനമായ സരസ് 2009ൽ നടത്തിയ പരീക്ഷണത്തിൽ തീപിടിച്ചു മൂന്നു പേർ മരിച്ചിരുന്നു. ഇതേത്തു ടർന്ന് കേന്ദ്രസർക്കാർ പദ്ധതി തത്കാലം നിർത്തിയിരുന്നു.
എല്ലാ പ്രതിസന്ധികളും മറികടന്ന് മൂന്നു വർഷത്തിനുള്ളിൽ സരസ് വിമാനങ്ങൾ പറന്നുയരു മെന്നാണ് വിവരം. വ്യോമസേന 15 സരസ് വിമാനങ്ങൾ വാങ്ങുമെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 29 വർഷങ്ങൾക്ക് മുന്പാണ് സരസ് പദ്ധതി ആരംഭിച്ചത്. വിദൂര ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന വ്യോമയാന സർക്യൂട്ട് നടപ്പിലാക്കണമെന്ന പ്രധാനമന്ത്രിയുടെ പദ്ധതി പൂർത്തിയാകണമെങ്കിൽ നൂറുകണക്കിന് ചെറുവിമാനങ്ങൾ ആവശ്യമായി വരും. 50 മുതൽ 70 സീറ്റുകൾ വരെയുള്ള യാത്രാ വിമാനം നിർമിക്കാനുള്ള പദ്ധതിയും നാഷണൽ എയ്റോ സ്പേസ് ലാബോറട്ടറീസിനുണ്ട്. 2013ൽ സർക്കാരിന് പദ്ധതിരേഖ സമർപ്പിച്ചതുമാണ്. അതേസമയം പണം അനുവദിക്കാത്തിനാൽ ഇത് മുടങ്ങിക്കിടക്കുകയാണെന്ന് നാഷണൽ എയ്റോ സ്പേസ് ലാബോറട്ടറീസിന്റെ ഡയറക്ടർ ജിതേന്ദ്ര ജാദവ് പറഞ്ഞു.
തദ്ദേശ യാത്രാവിമാനങ്ങൾ നിർമിക്കാനൊരുങ്ങുന്നു
01:23 AM Feb 17, 2017 | Deepika.com