സെബി മാത്യു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചർക്കയ്ക്കും ഇടയിൽ വിവാദം കറങ്ങിത്തിരിയുന്നു. ഗാന്ധിജിക്കു പകരം ഖാദി കലണ്ടറിൽ മോദി ചർക്ക തിരിക്കുന്ന ചിത്രം വന്നതിൽ തുടങ്ങിയ വിവാദം ഇപ്പോൾ ലുധിയാനയിലെ വീട്ടമ്മമാർ, ചക്രം തിരിയാത്ത ചർക്കയെ ‘മോദിചർക്ക’യെന്നു പേരിട്ടു വിളിച്ചതിൽ ചെന്നു നിൽക്കുന്നു. ‘മോദിചർക്ക’യിൽ നിലവിളി ശബ്ദവും കറങ്ങാത്ത ചക്രവുമാണുള്ളതെന്നാണു ലുധിയാനയിലെ വനിതകൾ പറയുന്നത്.
ഖാദിയുടെ കലണ്ടറിയിൽ ചർക്കയുടെ പിന്നിൽ ഗാന്ധിജിക്കു പകരം മോദി ഇരുന്ന വിവാദ ചിത്രം പകർത്തിയത് ലുധിയാനയിലെ ചർക്ക വിതരണ ചടങ്ങിൽ നിന്നാണ്. 500 വനിതകൾക്കു ചർക്ക വിതരണം ചെയ്യുന്ന ചടങ്ങിലാണ് മോദി ചക്രം തിരിച്ചു ഫോട്ടോയെടുത്തത്. ഈ ചടങ്ങിൽ വിതരണം ചെയ്ത ചർക്കകളൊന്നും തന്നെ പ്രവർത്തിപ്പിക്കാനാകാത്തതു കാരണം തട്ടിൻ പുറത്ത് തള്ളിയിരിക്കുകയാണെന്നാണ് വീട്ടമ്മമാർ സാക്ഷ്യപ്പെടുത്തുന്നത്.
കഴിഞ്ഞ ഒക്ടോബർ 18ന് ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുത്ത് വനിതകൾക്കു ചർക്ക വിതരണം ചെയ്തത്. ചടങ്ങിനിടെ വേദിയിൽ വനിതകൾക്കൊപ്പമിരുന്ന് ചർക്ക തിരിച്ച് മോദി ഫോട്ടോയ്ക്കു പോസ് ചെയ്തിരുന്നു. വനിതകളെ സ്വയം പര്യാപ്തരാക്കുന്നതിന് വേണ്ടി 500 ചർക്കകളാണ് പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ വിതരണം ചെയ്തത്. ചർക്കയിൽ നൂൽ നൂറ്റ് അവരുടെ പ്രതിദിന വരുമാനത്തോടൊപ്പം 150 രൂപ അധിക വരുമാനമായി ലഭിക്കുമെന്നായിരുന്നു സംഘാടകരുടെ അവകാശവാദം. ചർക്കയുടെ യഥാർഥ സന്ദേശം രാജ്യത്തിനു വേണ്ടി ഖാദിയെന്നതാണെന്നും ഇപ്പോഴത് ഫാഷനുവേണ്ടി ഖാദി എന്നായെന്നുമായിരുന്നു മോദി ചടങ്ങിൽ പ്രസംഗിച്ചത്.
മോദിയും ചർക്കയും ഖാദി കലണ്ടറിൽ വിവാദത്തിലായതിനു ശേഷമാണ് പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ തങ്ങൾക്കു വിതരണം ചെയത ചർക്കകൾ ചക്രം പോലും കറങ്ങാത്തവയാണെന്ന പരാതിയുമായി വീട്ടമ്മമാർ രംഗത്തെത്തിയത്. കുൽവിന്ദർ കൗർ എന്ന വീട്ടമ്മ കഴിഞ്ഞ 20 വർഷമായി ചർക്കയിൽ നൂൽ നൂൽക്കുന്നു. മോദി വിതരണം ചെയ്ത ചർക്കകളിലൊന്ന് ഇവർക്കും കിട്ടിയിരുന്നു. കറക്കുന്പോൾ കരയുന്ന ശബ്ദവും ചക്രം തിരിയാത്തതും മൂലം ഇത് പെട്ടിയിലാക്കി തട്ടിൻപുറത്ത് വച്ചിരിക്കുകയാണെന്ന് കുൽവീന്ദർ കൗർ പറഞ്ഞു. ഇതിനു പകരം തങ്ങൾക്കു കുറച്ച് പണമെങ്കിലും തന്നിരുന്നെങ്കിൽ ഏതെങ്കിലും രീതിയിൽ ഉപകാരപ്പെട്ടേനെ എന്നും അവർ കൂട്ടിച്ചേർത്തു.
നിതേന്ദർ കൗർ, ചിന്ത്മണി, ഹർപ്രീത് കൗർ തുടങ്ങിയവരും മോദിയുടെ ചടങ്ങിൽ പങ്കെടു ത്ത് ചർക്ക വാങ്ങിയവരാണ്. അന്നു കിട്ടിയ ചർക്ക ഒറ്റത്തവണ കറക്കിയപ്പോൾ തന്നെ പണിതീർന്നതു കാരണം ഉപേക്ഷിച്ചുവെന്ന് നിതേന്ദർ കൗർ പറഞ്ഞു. പഴയ ചർക്കയിലാണ് ഇപ്പോഴും നൂൽ നൂൽക്കുന്നത്. ചിന്ത്മണിയും ഹർപ്രീതും മോദി ചർക്ക ഉപേക്ഷിച്ച് തങ്ങളുടെ പഴയ ചർക്കയിൽ തന്നെ ജോലി ചെയ്യുന്നു.
തങ്ങളുടെ ഗ്രാമത്തിൽ മാത്രം 20 വനിതകൾക്ക് മോദിയുടെ ചർക്ക കിട്ടിയിട്ടുള്ളതിൽ ഒന്നു പോലും പ്രവർത്തിക്കുന്നതല്ലെന്നും അവർ പറഞ്ഞു. അന്നത്തെ ചടങ്ങിൽ ലഭിച്ച ചർക്ക ഇനിയൊന്നു കൂടി കറക്കിയാൽ തകർന്നു തരിപ്പണമാകുമെന്നാണ് നാഞ്ചോ എന്ന വീട്ടമ്മ പറഞ്ഞത്. കേന്ദ്ര മന്ത്രാലയം അവകാശപ്പെട്ടത് പോലെ ഒരുദിവസം ചർക്കയിൽ നിന്നും 150 രൂപയൊന്നും ഉണ്ടാക്കാനാവില്ലെന്നും കുൽവീന്ദർ കൗർ പറഞ്ഞു. 15 ദിവസം കൊണ്ടാണ് മൂന്നു കിലോ നൂൽ നൂൽക്കുന്നത്. കിലോയ്ക്ക് 45 രൂപ മാത്രമാണ് ലഭിച്ചിരുന്നത് ഇപ്പോൾ 57 രൂപയായിട്ടുണ്ട്. പിന്നെങ്ങനെ ഒരു ദിവസം 150 കിട്ടുമെന്നാണ് ഇവർ ചോദിക്കുന്നത്.
ഖാദിയുടെ കലണ്ടറിൽ ഗാന്ധിജിക്കു പകരം മോദി ഇരുന്നതിനെതിരേ പ്രതിഷേധമുയർത്തി കോണ്ഗ്രസ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ അനുമതിയില്ലാതെയാണ് പ്രധാനമന്ത്രി ചർക്ക തിരിക്കുന്ന ചിത്രം ഖാദി കലണ്ടറിൽ ഉൾപ്പെടുത്തിയതെന്ന വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസും രംഗത്തെത്തി.
‘മോദി ചർക്കയിൽ’ ഖാദിയില്ല, കറക്കിയാൽ നിലവിളിശബ്ദം!
01:54 AM Jan 25, 2017 | Deepika.com