പേരൂർക്കട: സംസ്ഥാനസർക്കാരിന്റെ ജന സാന്ത്വനം പദ്ധതിയിൽ അംഗമാകാൻ ജനം തള്ളിക്കയറിയതോടെ കളക്ട്രേറ്റ് പ്രവർത്തനങ്ങൾ താറുമാറായി.പദ്ധതിയിൽ പേര് ചേർക്കൽ 31 ന് അവസാനിക്കുമെന്നും അതിനു മുന്പ് പേര് ചേർക്കണമെന്നുമുള്ള പ്രചരണത്തെ തുടർന്നാണ് ജനം തടിച്ചുകൂടിയത്.
അവസാനദിവസം തിരക്ക് കൂടുമെന്നും അതുകൊണ്ട് 30ന് തന്നെ കളക്ട്രേറ്റിൽ എത്തണമെന്നും പ്രചരണമുണ്ടായതോടെ ജനം കളക്ട്രേറ്റിൽ ഒഴുകിയെത്തി. എന്നാൽ അപേക്ഷ സ്വീകരിക്കുന്നതിന് അവസാന തിയതി നിശ്ചയിച്ചിട്ടില്ലെന്നും വരും ദിവസങ്ങളിലും അപേക്ഷ സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. കുടപ്പനക്കുന്ന് ജംഗ്ഷൻ വരെ അപേക്ഷകരെക്കൊണ്ട് നിറഞ്ഞു.വന്നവരുടെ അപേക്ഷകളെല്ലാം ഇന്നലെ സ്വീകരിച്ചു. ഇത് വിശദപരിശോധനകൾക്കായി താലുക്ക് ഓഫീസുകളിലേക്കും വില്ലേജ് ഓഫീസുകളിലേക്കും കൈമാറും.
വിധവകൾ,ഗുരുതരരോഗമുള്ളവർ എന്നിവർക്കാണ് പദ്ധതിയുടെ പ്രയോജനം പ്രധാനമായും ലഭിക്കുക. വ്യാജപ്രചാരണം എവിടെ നിന്നെത്തിയതാണെന്ന് അറിയില്ലെന്ന് കളക്ടർ പറഞ്ഞു.വാർഡ് മെന്പർമാരും കൗണ്സിലർമാരുമൊക്കെ പറഞ്ഞാണ് എത്തിയതെന്ന് അപേക്ഷ സമർപ്പിക്കാനെത്തിയവർ പറഞ്ഞു.എന്നാൽ കളക്ടറേറ്റിലെ ഫോണിൽ വിളിച്ച് വിവരം തിരക്കിയപ്പോൾ 31ന് അവസാനിക്കുമെന്ന പറഞ്ഞതിനാലാണ് എത്തിയതെന്ന് ചില അപേക്ഷകർ ചൂണ്ടിക്കാട്ടി. വ്യാജവാർത്ത എങ്ങനെയെത്തി എന്ന് അറിയില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും കളക്ടർ പറഞ്ഞു.അപേക്ഷ സമർപ്പിക്കാൻ അവസാനദിവസം നിശ്ചയിച്ചിട്ടില്ലെന്നും കളക്ടർ പറഞ്ഞു.
കളക്ട്രേറ്റിൽ നിന്ന് തെറ്റായ സന്ദേശം പോയോ എന്ന കാര്യവും പരിശോധിക്കും.വിശദമായ പരിശോധനകൾക്ക് ശേഷം അർഹരായവർ പദ്ധതിയിൽ ഇടം നേടുമെന്നും കളക്ടർ പറഞ്ഞു.
വ്യാജപ്രചാരണം; കളക്ട്രേറ്റിൽ അപേക്ഷ സമർപ്പിക്കാൻ ജനം തടിച്ചുകൂടി
11:52 PM Mar 30, 2017 | Deepika.com