ആര്യനാട് : ഹോട്ടൽ കുത്തിതുറന്ന് എടിഎം കാർഡും പണവും കവർന്നിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാതെ പോലീസ്. പറണ്ടോട് ജംഗ്ഷനിലെ അനിഴം ഹോട്ടലിൽ നടന്ന കവർച്ചയിൽ ഹോട്ടൽ ഉടമ ശശിധരൻ നായരുടെയും ഭാര്യ അംബിക കുമാരിയുടെയും പേരിലുള്ള എടിഎം കാർഡുകൾ മോഷ്ടിച്ച് അക്കൗണ്ടിൽ നിന്നും മോഷ്ടാവ് പണം പിൻവലിച്ചിരുന്നു. ഹോട്ടലിനു സമീപത്തെ ബാങ്കിന്റെ എടിഎം കൗണ്ടറിൽ നിന്നാണ് 38,000 രൂപ പിൻവലിച്ചത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്നും കള്ളനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നായിരുന്നു പോലീസിന്റെ ആദ്യ കണക്കു കൂട്ടൽ. ഇതിനായി ഈ സമയങ്ങളിലെ എടിഎം കൗണ്ടറിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പോലീസ് ബാങ്ക് അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ പണം പിൻവലിച്ച എടിഎം കൗണ്ടറിലെ കാമറകൾ ആറുമാസമായി നിശ്ചലമായിരുന്നുവെന്ന വിവരമാണ് ബാങ്ക് അധികൃതർ പോലീസിനെ അറിയിച്ചത്.
കേസിൽ വഴിത്തിരിവാകേണ്ട പ്രധാന തെളിവാണ് ഇതോടെ പോലീസിനു നഷ്ടമായത്. ഹോട്ടലിലെ മേശയ്ക്കകത്ത് സൂക്ഷിച്ചിരുന്ന രണ്ടായിരത്തോളം രൂപയും ഇതോടൊപ്പം മോഷ്ടിക്കപ്പെട്ടിരുന്നു. സംഭവം നടന്ന് മൂന്നു മാസം കഴിഞ്ഞിട്ടും ഇതുവരെ കേസിനെക്കുറിച്ച് തുന്പു കിട്ടാതെ ആര്യനാട് പോലീസിന്റെ അന്വേഷണം അനന്തമായി നീളുകയാണ്.
ഹോട്ടലിലെ പണം തട്ടിപ്പ്; മൂന്നു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ല
11:52 PM Mar 30, 2017 | Deepika.com