ചിറയിൻകീഴ്: ചരിത്ര പ്രസിദ്ധമായ ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് കൊടിയിറങ്ങി. മീനഭരണി ദിനമായ ഇന്നലെ രാവിലെ ഭക്തിയുടെ നിറവിൽ ഗരുഡൻ തൂക്ക വഴിപാട് നടന്നു.
മീന ഭരണിയോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങാണ് ഗരുഡൻ തൂക്കം. 201 തൂക്കവ്രതക്കാർ ഗരുഡൻ തൂക്കത്തിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ പങ്കെടുത്തു.ഇന്നലെ രാവിലെ ഒൻപതരയോടെ ക്ഷേത്ര മേൽശാന്തിയുടെ മുഖ്യകാർമികത്വത്തിലാണ് ഗരുഡൻ തൂക്ക വഴിപാടിന് തുടക്കം കുറിച്ചത്. .വൈകുന്നേരത്തോടെ തൂക്ക വഴിപാട് അവസാനിച്ചു.
മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ശാർക്കര ദേവിയെ കണ്ട് തൊഴാൻ എത്തിയത്. കഴിഞ്ഞ ദിവസം അർധരാത്രിയോടെ 33 കരകളിൽ നിന്നും വ്രതനിഷ്ഠാനങ്ങളോടെ എത്തിയ ഉരുൾഘോഷയാത്രകൾ ഇന്നലെ പുലർച്ചെ ക്ഷേത്രത്തിൽ പ്രവേശിച്ചു. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ വ്യാപാര മേള ശാർക്കര മീനഭരണിയോടനുബന്ധിച്ച് ശാർക്കര ക്ഷേത്ര പറന്പിൽ നടന്നു വരികയാണ്.
മീനഭരണി മഹോത്സവത്തിന് ഭക്തജനങ്ങൾക്ക് യാത്രക്കായി കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. പ്രധാനപ്പെട്ട ട്രെയിനുകൾക്ക് മീനഭരണി പ്രമാണിച്ച് ഇന്നലെ ചിറയിൻകീഴിൽ സ്റ്റോപ്പും അനുവദിച്ചിരുന്നു. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് ആറ്റിങ്ങൽ എഎസ്പി. ആദിത്യ, ആറ്റിങ്ങൽ സിഐ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും ശാർക്കര ക്ഷേത്ര മൈതാനിയിൽ പോലീസിന്റെ കണ്ട്രോൾ റൂമും തുറന്നിരുന്നു.
ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണിക്ക് ഗരുഡൻ തൂക്കത്തോടെ സമാപനം
11:51 PM Mar 30, 2017 | Deepika.com