മുംബൈ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതികൾ ഇനി നിലനിൽക്കില്ലെന്നു ബോംബെ ഹൈക്കോടതി. 21കാരനെതിരെ മുൻ കാമുകി നൽകിയ പരാതിയിൽ വാദം കേട്ട ശേഷമാണു കോടതി സുപ്രധാനമായ വിധി പ്രസ്താവിച്ചത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന തരത്തിലുള്ള പരാതികള്‍ വര്‍ധിച്ചതാണു കോടതിയെ ഇത്തരത്തിലൊരു നിഗമനത്തിലെത്തിച്ചത്. വിവാഹപൂര്‍വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വിദ്യാസമ്പന്നരായ യുവതികള്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണം. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചാണു പീഡിപ്പിക്കുന്നതെങ്കില്‍ അതിന് ഏതെങ്കിലും തരത്തിലുള്ള തെളിവ് ആവശ്യമാണ്. എന്നാല്‍, വിവാഹ വാഗ്ദാനം നല്‍കിയാണു പീഡനം എന്നത് ഒരു പ്രലോഭനമായി കാണാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
ഒരു പുരുഷനെ പ്രണയിക്കുന്ന പെണ്‍കുട്ടി മറ്റു കാര്യങ്ങളിലും സ്വയം തീരുമാനിക്കണമെന്നും കോടതി പറഞ്ഞു. ബന്ധങ്ങള്‍ തകര്‍ന്നശേഷം ബലാത്സംഗക്കേസുകള്‍ നല്കുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെയും പ്രതിയുടെയും ജീവനും സ്വാതന്ത്ര്യവും ഒരു പോലെ സംരക്ഷിക്കാനുള്ള അവകാശം കോടതിക്കുണ്ടെന്നും ജസ്റ്റീസ് മൃദുല ഭട്കൽ നിരീക്ഷിച്ചു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി നിലനിൽക്കില്ല: കോടതി
01:23 AM Jan 22, 2017 | Deepika.com