ഭീമനടി: ജല സംരക്ഷണത്തിനും കൃഷിക്കും ഊന്നൽ നല്കി വെസ്റ്റ് എളേരി പഞ്ചായത്ത് ബജറ്റ്. 19,578,3161 രൂപ വരവും 19,464,1604 ചെലവും 11,415,57 രൂപ ബാക്കിയുമുള്ള മിച്ച ബജറ്റാണ് ഇന്നലെ ചേർന്ന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് എ.അപ്പുകുട്ടൻ അവതരിപ്പിച്ചത്. കുടിവെള്ളം, കിണർ റീചാർജ്, തടയണകൾ എന്നിവയ്ക്ക് പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്. സന്പൂർണ പ്ലാസ്റ്റിക് നിരോധനവും ലക്ഷ്യമിടുന്നുണ്ട്. വീടുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുകയും കുടുംബശ്രീ മുഖാന്തരം എല്ലാ വീട്ടിലും തുണിസഞ്ചികൾ എത്തിക്കുകയും ചെയ്യും. പ്രധാന ടൗണുകളിൽ മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ ആറു ലക്ഷം, റോഡുകൾ, കലുങ്കുകൾ 220000, പട്ടിക വർഗ മേഖല 77 ലക്ഷം ദാരിദ്ര്യ ലഘൂകരണം 40 ലക്ഷം, ആംഗണ്വാടി പോഷക ആഹാരം 42 ലക്ഷം, വിദ്യാഭ്യാസ മേഖല 20 ലക്ഷം,യുവജനക്ഷേമം 5 ലക്ഷം, ആരോഗ്യമേഖല 33 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പ്രസീതരാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വൈ.ഫിലിപ്പ്,ടി.കെ. സുകുമാരൻ, പി.ശ്രീനിവാസൻ, മാത്യുവർക്കി, അന്നമ്മമാത്യു, ജയശ്രീ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിൽ 32,7707597 രൂപ വരവും 32,65,47,900 രൂപ ചെലവും കണക്കാക്കുന്ന വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കൽ അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഫിലോമിന ജോണി അധ്യക്ഷത വഹിച്ചു. കൃഷി,മൃഗസംരക്ഷണം, കുടിവെള്ളം, ശുചിത്വം, ഉൗർജം, ആരോഗ്യം പട്ടികവർഗ സംരക്ഷണം തുടങ്ങി എല്ലാ മേഖലകൾക്കും ബജറ്റിൽ തുല്യപ്രാധാന്യമാണു നൽകിയിരിക്കുന്നത്. ആധുനിക രീതിയിലുള്ള അറവുശാല നിർമാണത്തിനും സ്ഥലം വാങ്ങുന്നതിനുമായി 2,45,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിലെ പ്രധാന ടൗണുകളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 25,00,000 രൂപ, പഞ്ചായത്ത് ഓഫീസിൽ സോളാർ പാനൽ സ്ഥാപിക്കുന്ന പദ്ധതിക്കായി പഞ്ചായത്ത് വിഹിതം 60,00,000 രൂപ വകയിരുത്തി. ലൈഫ് സന്പൂർണ ഭവന പദ്ധതിക്കായി പഞ്ചായത്ത് വിഹിതം 60,00,000 വകയിരുത്തി. സംസ്ഥാന സർക്കാരുമായി ചേർന്ന് 32 കോടി രൂപയോളം ചെലവിടുന്ന ജലനിധി പദ്ധതിയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ജലനിധി പദ്ധതിയിലേക്കു 1,38,00,000 രൂപ വകയിരുത്തി. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ കിണറുകളും കുഴൽക്കിണറുകളും റീചാർജ് ചെയ്യുന്നതിനും പഞ്ചായത്തിലെ മുഴുവൻ റോഡുകൾക്കും ഓടകൾ നിർമിക്കുന്നതിനും ചെറുകലുങ്കുകൾ നിർമിക്കുന്നതിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് വരെ ഏറ്റെടുത്ത മുഴുവൻ റോഡുകളുടെയും ടാറിംഗ് പ്രവൃത്തികൾ പൂർത്തീകരിക്കാൻ ആവശ്യമായ തുക വകയിരുത്തി.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുവരെ ഏറ്റെടുത്ത മുഴുവൻ റോഡുകളുടെയും ടാറിംഗ് പ്രവൃത്തികൾ പൂർത്തികരിക്കാൻ ആവശ്യമായ തുക ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ബയോഗ്യാസ് പ്ലാന്റ് നല്കുന്നതിനും വൃദ്ധജനങ്ങളെ വീടുകളിൽ ചെന്ന് ശുശ്രൂക്ഷിക്കുവാനായി പാലിയേറ്റീവ് കെയറിന് വാഹനം വാങ്ങുന്നതിന് 10,00,000 രൂപ വകയിരുത്തി. ചിറ്റാരിക്കാൽ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിനായി രണ്ടു കോടി വകയിരുത്തി. ഓഗസ്റ്റ് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. കൗമാരക്കാരായ കുട്ടികൾക്ക് അവർക്കെതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനായി യോഗ, കരാട്ടേ, കളരി തുടങ്ങിയ ആയോധനമുറകൾ അഭ്യസിക്കുന്നതിനായി ബജറ്റിൽ തുക വകയിരുത്തി. അതോടൊപ്പം തന്നെ കുട്ടികൾക്ക് വോളിബോൾ, ഫുട്ബോൾ പരിശീലനത്തിനും തുക വകയിരുത്തി. പൂർണ ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുന്നതിന് പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളുടെയും സ്വയംസഹായ സംഘങ്ങളുടെയും നേതൃത്വത്തിൽ മേയ് ഒന്നു മുതൽ പ്രഭാത സവാരിക്കും തുടക്കംകുറിക്കും. ഗ്യാസ് ക്രിമിറ്റോറിയം നിർമാണത്തിന് 55,00,000 രൂപയും ഉത്പാദനമേഖലയിൽ 1,51,45,000 രൂപയും സേവന മേഖലയിൽ 5,23,22,000 രൂപയും പശ്ചാത്തല മേഖലയിൽ റോഡ് നിർമാണം ഉൾപ്പെടെ 2,11,71,000 രൂപയും പട്ടികവർഗ പൊതുവിഭാഗങ്ങളിലായി ഭവന നിർമാണത്തിന് 60,00,000 രൂപയും വകയിരുത്തി.
പള്ളിക്കര: ജൈവകൃഷിയിലും ആരോഗ്യമേഖലയിലും മികച്ച പദ്ധതികൾ ലക്ഷ്യമിട്ട് പള്ളിക്കര പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ടി.എം.അബ്ദുൾ ലത്തീഫ് അവതരിപ്പിച്ചു. കാതലായ അടിസ്ഥാന വികസനങ്ങൾക്കു മുൻതൂക്കം നൽകുന്ന നിരവധി പദ്ധതികൾ നിർദേശിക്കുന്ന ബജറ്റിൽ 28,16,33000യുടെ വരവും 27,39,80000 ചെലവും 76,53000 മിച്ചവും കണക്കാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഭൂമി ശാസ്ത്രപരമായി വളക്കൂറുള്ള പള്ളിക്കരയുടെ മണ്ണിൽ ജൈവകൃഷി പരിപാലനത്തിന് 15,55,5000 രൂപയും ആരോഗ്യ മേഖലയിൽ ആധുനിക സംവിധാനത്തിലുടെ കെട്ടിടങ്ങൾ ഒരുക്കുന്നതിനു 2500000 രൂപയും വകയിരുത്തി. അതേസമയം പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കു ആംബുലൻസ് വാങ്ങൽ, കിഡ്നി, ഹൃദസംബന്ധമായ രോഗികൾക്ക് മരുന്നു കിറ്റ് വിതരണം എന്നീ ആശ്വാസപ്രവർത്തനങ്ങൾക്കു രണ്ടു ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. മൊത്തം ആരോഗ്യ മേഖലയിൽ മാത്രമായി 6300000 രൂപയാണ് ഉൾപ്പെടുത്തിയത്. ഗ്രാമീണ മേഖലയിൽ സ്കൂളുകൾക്ക്, ഫർണിച്ചർ, പത്രമാസികകൾ, സ്കൂൾ ഉച്ചഭക്ഷണ വിതരണം എന്നിവയ്ക്ക് 42 4500 രൂപയും വാസയോഗ്യമല്ലാത്ത വിടില്ലാത്തവർക്കു വീട് നിർമിച്ചു നൽകുന്നതിനു 1200000 രൂപ, ബേക്കൽ മിനി സ്റ്റേഡിയം അറ്റകുറ്റപ്പണി, റോഡ്, പാലങ്ങൾ, നടപ്പാത നിർമാണം എന്നിവയ്ക്കു 1000000 രൂപ സന്പൂർണ വൈദ്യുതീകരണം 1500000 രൂപയുടെ പദ്ധതിയും കർഷകർക്കും വിധവകൾക്കും സ്ത്രീകൾക്കും വയോജനങ്ങൾക്കും 83,64,0000 രൂപയും വകയിരുത്തിയിട്ടുണ്ട്. ബഡ്സ് സ്കൂളിന്ന് സ്ഥലവും കണ്ടത്തിയിട്ടുണ്ട്. മാലിന്യ നിർമാർജനത്തിന് 22 ലക്ഷം രൂപയാണ് ബജറ്റിൽ വകകൊള്ളിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.ഇന്ദിര അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജയ് ബാനു സ്വാഗതം പറഞ്ഞു.
ബദിയഡുക്ക: കുടിവെള്ളത്തിനും സമഗ്ര കാർഷിക വികസനത്തിനും മണ്ണു-ജല സംരക്ഷണത്തിനു മുൻഗണന നൽകികൊണ്ട് 201718 സാന്പത്തിക വർഷത്തിലെ 15,92,29,700രൂപ വരവും 15,28,75,00രൂപ ചിലവും 63,54,700 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബദിയഡുക്ക പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് സൈബുന്നീസ മൊയ്തീൻകുട്ടി അവതരിപ്പിച്ചു. കാർഷിക മേഖലയ്ക്ക് ഉൗന്നൽ നൽകി കമുക്,തെങ്ങ്, നെല്ല്, കുരുമുളക്, വാഴ, റബർ എന്നിവയെ പ്രോത്സഹിപ്പിക്കുന്നതിനു പദ്ധതിക്കു ബജറ്റിൽ മുൻതൂക്കം നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
കാസർഗോഡിന്റെ തനതായ കുള്ളൻ പശുവിെൻറ നിലനിൽപ്പിന്റെ ഭാഗമായി എല്ലാ വീട്ടിലും പശു വാങ്ങുന്നതിനും സബ്സിഡി നൽകും. ബദിയഡുക്ക ബോളുക്കട്ടയിൽ കോഴി മുട്ട വിരിയിക്കുന്ന യന്ത്രം സ്ഥാപിക്കും. പ്ലാസിക് മുക്ത പഞ്ചായത്തിന്റെ ഭാഗമായി പഞ്ചായത്തിൽ നിന്നും പ്ലാസ്റ്റിക്ക് നിർമാർജനം ചെയ്യുന്നതിനു പേപ്പർ ബാഗ്, പാള പ്ലേറ്റ് ,തുണി സഞ്ചി എന്നിവ നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കും. ദാരിദ്യ്ര ലഘൂകരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ സന്പൂർണ ഭവന പദ്ധതി, സന്പൂർണ ശൗചാലയ നിർമാണം ,സന്പുർണ വൈദ്യുതീകരണം, പഞ്ചായത്തുകളിലെ ടൗണുകളിൽ ഇ- ടോയ്ലെറ്റ് സ്ഥാപിക്കും. മുതിർന്ന പൗരൻമാർക്ക് പകൽ വീട് നിർമിക്കും.ആംഗണ്വാടികളെ ശിശു സൗഹൃദ ആംഗണ്വാടികളായി മാറ്റും. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ അടിയന്തിര കുടിവെള്ള പദ്ധതികൾ നടപ്പിലാക്കും. ബദിയഡുക്കയിൽ അപകടാവസ്ഥയിലുള്ള പഞ്ചായത്ത് ബസ് സ്റ്റാൻഡ് ഷോപ്പാംഗ് കോംപ്ലക്സ് ബിഒടി അടിസ്ഥാനത്തിൽ നിർമാണം നടത്തും. വിവിധ പ്രദേശങ്ങളിൽ ആധുനിക ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കും. ബോളുക്കട്ട മിനി സ്റ്റേഡിയം വികസിപിക്കും. പഞ്ചായത്ത് ഇൻഡോർ കോർട്ട് നിർമാണം പുർത്തിയാക്കി യുവജനങ്ങൾക്കായി വിട്ടു കൊടുക്കുമെന്നു ബജറ്റ് അവതരിപ്പിച്ച് പഞ്ചായത്തു വൈസ് പ്രസിഡന്റ് സൈബുന്നീസ പറഞ്ഞു. പ്രസിഡന്റ് കെ.എൻ.കൃഷ്ണ ഭട്ട് പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അൻവർ ഓസോണ്, ശ്യാം പ്രസാദ് മാന്യ, സബാന അബ്ദുൾ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
ഒടയംചാൽ: പട്ടിക ജാതി, വർഗ വികസനത്തിന് പ്രാമുഖ്യം നൽകി കോടോം-ബേളൂർ പഞ്ചായത്ത് ബജറ്റ്. മുഴുവൻ വാർഡുകളും പ്ലാസ്റ്റിക് മുക്തമാക്കാൻ ശ്രമം നടത്തും. പഞ്ചായത്തിൽ മോഡൽ റസിഡൻഷ്യൽ സ്കൂളും ആദിവാസി പഠന കേന്ദ്രത്തിനും നിർദേശം. പഞ്ചായത്തിലെ 105 ഓളം കോളനികളെ മാതൃകാ ഗ്രാമങ്ങളാക്കും. ഇതിനായി ഒരു കോടി 50 ലക്ഷം രൂപ വകയിരുത്തി. ആംഗണ്വാടി കുട്ടികളുടെ പോഷകാഹാരത്തിന് 30 ലക്ഷം മാറ്റിവച്ചു. സേവന മേഖലയ്ക്ക് 10,78,36,000 രൂപയാണ് ബജറ്റിൽ മാറ്റിവച്ചിട്ടുള്ളത്. ആകെ 25,58,09,308 രൂപ വരവും 24,63,68,500 രൂപ ചെലവും 94,40,808 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് പി.എൽ. ഉഷ അവതരിപ്പിച്ചത്. പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തു സ്ഥിരം സമിതി അധ്യക്ഷരായ എ.സി.മാത്യു, കെ. ഭൂപേഷ്, ടി.വി.ഉഷ, അംഗങ്ങളായ മുസ്തഫ തായന്നൂർ, സി.കുഞ്ഞന്പു, അനീഷ് കുമാർ, സജിതാ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
കാഞ്ഞങ്ങാട്: നഗര പരിഷ്ക്കരണം ലക്ഷ്യമാക്കി പുതിയകോട്ടയിൽ ആധുനിക രീതിയിലുള്ള ബസ് സ്റ്റോപ്പ് നിർമിക്കുമെന്നു ചെയർമാൻ വി.വി.രമേശൻ. കെഎസ്ടിപി റോഡ് വിപുലീകരണം പൂർത്തിയാകുന്നതോടെ പുതിയകോട്ടയിലെ നീലേശ്വരം ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രം ഇരുനൂറ് മീറ്ററോളം വടക്കോട്ടുമാറി നിർമിക്കും. ഇവിടെ ബസ് ബേയും ബസ് കാത്തിരിക്കുന്നവർക്ക് മഴയോ വെയിലോ കൊള്ളാതെ ഇരിപ്പിടങ്ങളും സ്ഥാപിക്കും. പുതിയകോട്ടയിലെ നിലവിലുള്ള ട്രഷറി മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ സബ് രജിസ്ട്രാർ ഓഫീസിനു സമീപത്തേക്കു മാറ്റാൻ സർക്കാരിനോട് അഭ്യർഥിക്കും. ഇങ്ങിനെ നടന്നാൽ ട്രഷറി കെട്ടിടമുള്ള സ്ഥലത്ത് ഗാന്ധി പ്രതിമ സ്ഥാപിച്ചു മനോഹരമായ പാർക്ക് ഉണ്ടാക്കും. നഗരത്തിൽ തിരക്കേറിയ ഭാഗത്ത് രണ്ട് ഫ്ളൈ ഓവറുകൾ സ്ഥാപിക്കാനും ബജറ്റിൽ നിർദേശമുണ്ട്.
ഇതു സംബന്ധിച്ച് തയാറാക്കിയ രൂപരേഖ നേരത്തെ സർക്കാരിനു സമർപ്പിച്ചിരുന്നു. ബസ് സ്റ്റാൻഡ് പരിസരത്തും കൈലാസ് ജംഗ്ഷനിലുമാണ് ഫ്ളൈ ഓവറുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതെന്നു ചെയർമാൻ വ്യക്തമാക്കി.പുതിയ ബസ് സ്റ്റാൻഡിലെ കെട്ടിടങ്ങളുടെ വൈദ്യുതീകരണത്തിനുള്ള നടപടികൾ പൂർത്തിയായതായും നഗരസഭയുടെ മൊത്തം വരുമാനത്തിന്റെ 20 ശതമാനം കാർഷികാവശ്യങ്ങൾക്ക് നീക്കിവച്ചതായും ചെയർമാൻ വ്യക്തമാക്കി.
കൃഷിക്കും ജലസംരക്ഷണത്തിനും ടൗണുകളുടെ വികസനത്തിനും ഊന്നൽ
02:02 AM Mar 30, 2017 | Deepika.com