പരിയാരം: പിലാത്തറ പീരക്കാംതടത്തില് പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്പനനശാല കുഞ്ഞിമംഗലം റോഡിലേക്ക് മാറ്റാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഏപ്രില്‍ ഒന്നുമുതല്‍ ഏഴിലോട് കുഞ്ഞിമംഗലം റോഡിലെ പഴയ ടാക്കീസിന് സമീപം മാറ്റി സ്ഥാപിക്കാനായിരുന്നു തീരുമാനം. ലോറിയിലെത്തിയ മദ്യം ഇന്നലെ വൈകുന്നേരം ഇവിടെ ഇറക്കിവയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് നാട്ടുകാര്‍ സംഘടിതരായി എത്തി ലോറി തടഞ്ഞത്. ഒരു കാരണവശാലും ഇവിടെ ഔട്ട്ലെറ്റ് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. വിവരമറിഞ്ഞ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍, സിഐ കെ.ഇ.പ്രേമചന്ദ്രന് പരിയാരം എസ്ഐ എം.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ വലിയ സംഘം പോലീസ് സ്ഥലത്തെത്തി. കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമന് മറ്റ് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവരുമായി ഡിവൈഎസ്പി വേണുഗോപാല്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്നു രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ വിവിധ കക്ഷികളുമായി ചര്‍ച്ചയ്ക്കു ശേഷം തീരുമാനിക്കുമെന്ന് അറിയിച്ചതോടെയാണ് ബഹളം അവസാനിച്ചത്.
പ്രശ്നപരിഹാരം കണ്ടശേഷം പിലാത്തറയിലെ മദ്യവില്പനശാല മാറ്റേണ്ടതുള്ളൂവെന്നും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ പിരിഞ്ഞുപോയി.മദ്യം പയ്യന്നൂരിലെ ഡിപ്പോയിലേക്ക് കൊണ്ടുപോയി.
മദ്യം ഇറക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു
01:57 AM Mar 30, 2017 | Deepika.com