തളിപ്പറമ്പ്: ഹരിത കേരളം, ലൈഫ്, ആര്‍ദ്രം, പൊതുവദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ നാല് മിഷനുകളെ ഉള്‍പ്പെടുത്തിയുള്ള വികസനകാഴ്ചപ്പാടുമായി തളിപ്പറമ്പ് നഗരസഭ ബജറ്റ്. വൈസ് ചെയര്‍പേഴ്സൺ വത്സല പ്രഭാകരനാണ് ഇന്നലെ ബജറ്റ് അവതരിപ്പിച്ചത്. 67,81,34,258 രൂപ വരവും 57,39,24,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 10,42,10, 258 രൂപയുടെ നീക്കിയിരിപ്പാണ് പ്രതീക്ഷിക്കുന്നത്. നഗരസഭയിലെ മുഴുവന്‍ ഭവനരഹിതര്‍ക്കും ഭവനം നിര്‍മിച്ചു നല്‍കുന്നതിന് ലക്ഷ്യമിടുന്ന സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഹരിതകേരളത്തിന്റെ ഭാഗമായി പൊതുകിണര്‍, കുളം എന്നിവ നവീകരിക്കുന്നതിന് 25 ലക്ഷം, പ്ലാസ്റ്റിക് റീസൈക്ലിംഗിനുള്ള യൂണിറ്റിന് 10 ലക്ഷം, നഗരസഭയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും തുണി സഞ്ചി വിതരണം ചെയ്യുന്നതിന് ഒരു ലക്ഷം, ട്രഞ്ചിംഗ് ഗ്രൗണ്ട് നവീകരണത്തിന് 10 ലക്ഷം, ആധുനിക അറവുശാല നിര്‍മാണത്തിന് ഒരു കോടി രൂപ, വയോജന ക്ഷേമത്തിനായി വയോമിത്രം പദ്ധതിക്ക് 10 ലക്ഷം, നെല്ലുല്പാദനം വര്‍ധിപ്പിക്കുന്നതിനു, വിഷരഹിത പച്ചക്കറി പ്രോത്സാഹനത്തിനും 15 ലക്ഷം രൂപയും നീക്കിവച്ചു.
നഗരസഭയിലെ വിവിധ റോഡുകളിലെ നവീകരണത്തിനായി അഞ്ചു കോടി വകയിരുത്തി. താലൂക്ക് ആശുപത്രിയുടെ വികസനത്തിനും മരുന്ന് വാങ്ങുന്നതിനുമായി 50 ലക്ഷം, കൂവോട് ആയുര്‍വേദ ആശുപത്രിക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റുമായി 20 ലക്ഷം രൂപ, കുപ്പം ഇക്കോ പാര്‍ക്കാനായി 25 ലക്ഷം രൂപ, തളിപ്പറമ്പ് നഗരസഭ സാസ്കാരിക സമുച്ചയം, ഓപ്പണ്‍എയര്‍ തീയേറ്റര്‍, ഉദ്യാനം, വ്യാപാരസമുച്ചയം, ബസ് സ്റ്റാന്‍ഡ്, ടാക്സി സ്റ്റാന്‍ഡ്, മള്‍ട്ടിലവല്‍ കാര്‍പാര്‍ക്കിംഗ് പ്ലാസ, വണ്ടിത്താവളം എന്നിവയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് അഞ്ചുകോടിയും വകയിരുത്തി.
ചെയര്മാന് അള്ളാംകുളം മഹമ്മൂദ് അധ്യക്ഷത വഹിച്ചു. ബജറ്റ് ചര്‍ച്ചയ്ക്കിടയില്‍ മുന്‍ വൈസ് ചെയര്‍മാനും കൗണ്‍സിലറുമായ കോമത്ത് മുരളീധരനും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.കെ.സുബൈറും തമ്മില്‍ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ചെറിയ വാക്കേറ്റത്തിനിടയാക്കി.
തളിപ്പറമ്പ് നഗരസഭ ബജറ്റ്
01:57 AM Mar 30, 2017 | Deepika.com