ശ്രീകണ്ഠപുരം: റോഡരികിൽ മാലിന്യം തള്ളുന്നതു ദുരിതമാകുന്നു. മാമാനം-സിദ്ദീഖ് നഗർ റോഡിന്റെ വിവിധ ഭാഗങ്ങളിലാണ് മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നത്. മാമാനം ജംഗ്ഷൻ മുതൽ ഒരു കിലോമീറ്ററോളം ദൂരത്ത് പല സ്ഥലങ്ങളിലും വൻമാലിന്യക്കൂന്പാരം തന്നെയാണുള്ളത്. ചാക്കുകളിലും വലിയ കവറുകളിലും നിറച്ച് മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്ന് ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.
കച്ചവടസ്ഥാപനങ്ങളിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും അറവ് മാലിന്യങ്ങളും വരെ റോഡരികിൽ ഉപേക്ഷിക്കുന്നുണ്ട്. വിരുന്ന് സത്കാരങ്ങളുടെ അവശിഷ്ടങ്ങളും ഇതിൽ ഉൾപ്പെടും. തെരുവുനായകളുടെ ശല്യവും ദുർഗന്ധവും കാരണം ഇതുവഴി നടന്നുപോകുന്നതിനോ വാഹനയാത്രയ്ക്കോ സാധിക്കാത്ത അവസ്ഥയാണ്. ശ്രീകണ്ഠപുരത്ത് നിന്ന് ബ്ലാത്തൂരിലേക്ക് എളുപ്പമെത്താൻ കഴിയുന്നതിനാൽ ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.
വിദേശത്ത് നിന്ന് നാട്ടിലേക്ക് കൊണ്ടുവരുന്ന ലഗേജുകളുടെ അവശിഷ്ടങ്ങളും റോഡരികിൽ തള്ളിയ നിലയിലാണ്. ഇതിൽ പേരും മേൽവിലാസവും രേഖപ്പെടുത്തിയിട്ടുണ്ട്. മാലിന്യം തള്ളുന്നവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഡിവിഷൻ പ്രസിഡന്റ് നൗഷാദ് കാരോത്ത് പഞ്ചായത്തിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ, നടപടി സ്വീകരിക്കാൻ തയാറാകുന്നില്ലെന്ന് പറയുന്നു.
മാമാനം-സിദ്ദീഖ് നഗർ റോഡിൽ മൂക്കുപൊത്താതെ വയ്യ
01:57 AM Mar 30, 2017 | Deepika.com