ചെന്നൈ/പുതുച്ചേരി/ന്യൂഡൽഹി: ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരേ തമിഴ്നാട്ടിൽ തുടരുന്ന പ്രതിഷേധം രൂക്ഷമായി. പ്രതിഷേധത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ മറീന ബീച്ചിലും ജെല്ലിക്കെട്ടിന്റെ കേന്ദ്രമായ അലങ്കനല്ലൂരിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പ്രക്ഷോഭം സംഘടിച്ചു.
പ്രതിഷേധത്തിൽനിന്നു പിന്മാറണമെന്ന മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ ആഹ്വാനം പ്രക്ഷോഭകാരികൾ തള്ളി. ജെല്ലിക്കെട്ട് നടത്താൻ അനുമതി നല്കിക്കൊണ്ട് ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് പനീർശെൽവം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ജെല്ലിക്കെട്ടിന് അനുകൂലമായി തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കുമെന്ന് അണ്ണാ ഡിഎംകെ ജനറൽസെക്രട്ടറി വി.കെ. ശശികല പറഞ്ഞു. മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയുടെ ഹർജിയെത്തുടർന്നാണ് സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടികൾ സംയുക്തമായി മനുഷ്യച്ചങ്ങല തീർത്തു.
ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന് ഉലകനായകൻ കമൽഹാസനും സംഗീതജ്ഞൻ എ.ആർ. റഹ്മാനും പിന്തുണ പ്രഖ്യാപിച്ചു. വിദ്യാർഥികളാണ് യഥാർഥ ഹീറോകൾ, വിദ്യാർഥികളെ സമരത്തിനു രാഷ്ട്രീയക്കാരാണ് സാധാരണ പ്രേരിപ്പിക്കുന്നത്. എന്നാൽ, ഇത്തവണ രാഷ്ട്രീയക്കാരെ വിദ്യാർഥികൾ സമരത്തിനു പ്രേരിപ്പിച്ചെന്നും കമൽ ഹാസൻ പറഞ്ഞു. ജെല്ലിക്കെട്ട് നടത്തണമെന്നും പെറ്റയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ സംസ്ഥാനത്തു നടത്തുന്ന പ്രതിഷേധത്തിനു വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്.
തമിഴ്നാടിന്റെ പ്രതിഷേധത്തിൽ പങ്കുചേർന്ന് ഇന്നു നിരാഹാരം അനുഷ്ഠിക്കുമെന്നു സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ ട്വീറ്റ് ചെയ്തു. ജെല്ലിക്കെട്ട് നടത്തണമെന്നും മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയെ വിലക്കണമെന്നും ആവശ്യപ്പെട്ട് വിവിധ തമിഴ്സംഘടനകളുടെ നേതൃത്വത്തിൽ പുതു ച്ചേരിയിൽ ആഹ്വാനം ചെയ്ത ബന്ദിനു ഡിഎംകെ പുതുച്ചേരി ഘടകം പിന്തുണ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ്.
ജെല്ലിക്കെട്ട്: തമിഴ്നാട്ടിൽ പ്രതിഷേധം രൂക്ഷം
01:13 AM Jan 20, 2017 | Deepika.com