ന്യൂഡൽഹി: ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയുടെ നേതൃത്വത്തിൽ ചെറുകക്ഷികളെ ഉൾപ്പെടുത്തിയുള്ള മഹാസഖ്യമുണ്ടാകില്ല. കോൺഗ്രസുമായി മാത്രമാണു സഖ്യമെന്ന് എസ്പി പ്രഖ്യാപിച്ചു.
അജിത് സിംഗിന്റെ നേതൃത്വത്തിലുള്ള ആർഎൽഡിയുമായി സഖ്യമില്ലെന്ന് എസ്പി വ്യക്തമാക്കി. 30-35 സീറ്റായിരുന്നു പടിഞ്ഞാറൻ യുപിയിൽ സ്വാധീനമുള്ള ആർഎൽഡി ആവശ്യപ്പെട്ടിരുന്നത്. ചെറുകക്ഷികൾക്ക് സീറ്റ് നല്കിയാൽ പാർട്ടിയിലെ സീറ്റുമോഹികൾ പ്രശ്നമുണ്ടാക്കുമെന്നതിനാലാണ് കോൺഗ്രസുമായി മാത്രം സഖ്യമെന്ന് എസ്പി തീരുമാനിച്ചത്. തെരഞ്ഞെടുപ്പിനുശേഷം ചെറുകക്ഷികളുമായി സഖ്യത്തിന് എസ്പി ശ്രമിക്കും.
സമാജ്വാദി-കോൺഗ്രസ് സഖ്യം സീറ്റ് വിഭജനചർച്ചകൾ ഊർജിതമാക്കി. ഇന്നോ നാളെയോ പ്രശ്നത്തിനു പരിഹാരമുണ്ടാകുമെന്നാണ് ഇരു പാർട്ടികളുടെയും നേതൃത്വം പറയുന്നത്. സീറ്റ് വിഭജനത്തിൽ തീരുമാനമായിട്ടില്ലെങ്കിലും എസ്പിയുമായി ചേർന്ന് മത്സരിക്കാനാണു പാർട്ടി തീരുമാനമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
സീറ്റ്വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് എസ്പി നേതൃത്വവും അറിയിച്ചു. അമേത്തി, റായ്ബറേലി മേഖലകളിലുൾപ്പെടെ നൂറോളം സീറ്റുകളാണു കോൺഗ്രസ് ആവശ്യപ്പെടുന്നത്. എൺപതിലധികം സീറ്റുകൾ നൽകാനാവില്ലെന്ന് അഖിലേഷ് നിലപാടെടുക്കുന്നു.
യുപിയിൽ സമാജ്വാദി-കോൺഗ്രസ് സഖ്യം മാത്രം
01:13 AM Jan 20, 2017 | Deepika.com