ന്യൂഡൽഹി: ക്രൈസ്തവർ പിന്തുടരുന്ന കാനൻ നിയമങ്ങൾ രാജ്യത്ത് അംഗീകൃതമായ എഴുതപ്പെട്ട നിയമങ്ങൾ മറികടക്കുന്നതാകരുതെന്ന് സുപ്രീംകോടതി. വിവാഹബന്ധം വേർപെടുത്തുന്ന കാര്യത്തിലും സഭാ കോടതികൾ അംഗീകൃത നിയമങ്ങളെ മറികടക്കാൻ പാടില്ലെന്നും ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ക്രൈസ്തവർ പിന്തുടരുന്ന കാനൻ നിയമം വ്യക്തിഗത നിയമമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
വിവാഹമോചനം അടക്കമുള്ള കാര്യങ്ങളിൽ കത്തോലിക്കാ സഭ അനുശാസിക്കുന്ന കാനൻ നിയമങ്ങൾ വ്യക്തിനിയമങ്ങളായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക കാത്തലിക് അസോസിയേഷൻ മുൻ പ്രസിഡന്റ് ക്ലാരൻസ് പയസാണ് ഹർജി നൽകിയത്. മുസ്ലിം സമുദായത്തിൽ തലാക്കിനു സാധുത നൽകുന്നതു പോലെ ക്രൈസ്തവരുടെ കാര്യത്തിൽ കാനൻ നിയമ പ്രകാരമുള്ള നടപടികൾക്ക് സാധുത നൽകണമെന്നായിരുന്നു ആവശ്യം.
എന്നാൽ, കാനൻ നിയമം ക്രൈസ്തവർക്കുള്ള വ്യക്തിനിയമമായാൽ തന്നെ ആത്മീയമായ കാര്യങ്ങളിലും സഭാസംബന്ധിയായ കാര്യങ്ങളിലും മാത്രമേ ബാധകമാക്കാവൂയെന്നു കോടതി വ്യക്തമാക്കി. വിവാഹ മോചനം അടക്കമുള്ള കാര്യങ്ങളിൽ ഇത്തരം വ്യക്തിനിയമങ്ങൾ ബാധകമാക്കാനും അവയ്ക്കു സാധുത നൽകാനുമാവില്ല.
വിവാഹമോചനവും ബന്ധം വേർപെടുത്തലും അടക്കമുള്ള നിയമ കാര്യങ്ങൾ സഭാ വിഷയമായി കണക്കാക്കാനാവില്ല. ഇക്കാര്യം മോളി ജോസഫും ജോസഫ് സെബാസ്റ്റ്യനും കക്ഷികളായ 1996ലെ കേസിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ അംഗീകൃത നിയമങ്ങൾക്ക് സമാനമായ നിയമങ്ങളാണ് കാനൻ നിയമങ്ങളെന്നായിരുന്നു ഹർജിക്കാരുടെ വാദം. പുനർ വിവാഹത്തിനു സഭാ കോടതികൾ അംഗീകാരം നൽകണമെങ്കിൽ വിവാഹ മോചനം ഉറപ്പാക്കണമെന്നു ഇത് നിയമത്തിൽ നിർബന്ധമാണ്. ബഹുഭാര്യാത്വമോ ഒന്നിൽ കൂടുതൽ ഭർത്താവോ ഉണ്ടാകരുതെന്ന ഇന്ത്യൻ നിയമങ്ങൾക്കു സമാനമാണിതെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സോളി സൊറാബ്ജി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, പുനർവിവാഹം നടത്താൻ സഭാകോടതിയിൽനിന്നുള്ള അനുമതി മാത്രം പോരെന്നും സിവിൽ കോടതിയുടെ വിവാഹമോചന ഉത്തരവും വേണമെന്നും1996-ലെ സുപ്രീംകോടതി വിധിയിൽ ഉള്ളതാണെന്നു കാനൻ നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആ വിധിയിൽനിന്നു മാറ്റമൊന്നും ഇപ്പോൾ പറഞ്ഞിട്ടില്ല. സിവിൽ കോടതിയിൽനിന്നു വിവാഹമോചനം നടത്തി സിവിൽ നിയമാനുസൃതം പുനർവിവാഹം നടത്താൻ ഏതു പൗരനും അവകാശമുണ്ട്. പള്ളിയിൽ പുനർവിവാഹം നടത്താൻ സഭയുടെ നിയമംകൂടി പാലിക്കണമെന്നേ സഭ അനുശാസിക്കുന്നുള്ളുവെന്നു കാനൻ നിയമവിദഗ്ധർ വ്യക്തമാക്കി. വിധിയിൽ പുതു തായി ഒന്നുമില്ലെന്നും 1996 മുത ൽ പാലിച്ചുപോരുന്ന സഭാ കോ ടതി നടപടിക്രമങ്ങളിൽ മാറ്റ മൊന്നും വരില്ലെന്നും കാനൻ നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.
കാനൻ നിയമം: സുപ്രീംകോടതി ഹർജി തള്ളി
01:11 AM Jan 20, 2017 | Deepika.com