ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനം ഒഴിയുന്നതോടെ പ്രണാബ് മുഖർജിയുടെ വിശ്രമ ജീവിതം മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ വസതിയിൽ. ഡൽഹിയിലെ 10 രാജാജി മാർഗിൽ കലാം തന്റെ മരണം വരെ ചെലവഴിച്ചിരുന്ന വീടാണ് പ്രണാബിനു വേണ്ടി ഒരുങ്ങുന്നത്. കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശർമയാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്.
തന്റെ വസതി ഒഴിയുന്നതിൽ എതിർപ്പുണ്ടോ എന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് തിരക്കിയിരുന്നെന്നു. പ്രണാബ് മുഖർജിക്ക് വേണ്ടി വീടൊഴിഞ്ഞു കൊടുക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും മഹേഷ് ശർമ പറഞ്ഞു. ഗൗതംബുദ്ധ നഗറിൽ നിന്നുള്ള എംപിയായ മഹേഷ് ശർമ നോയിഡ് സെക്ടർ 15ലാണ് താമസം. രാജാജി മാർഗിലുള്ള വസതി ഓഫീസ് സൗകര്യങ്ങൾക്കായാണ് ഉപയോഗിച്ചു വന്നിരുന്നത്. മന്ത്രിയുടെ ഏതാനും പേഴ്സണൽ സ്റ്റാഫും ഇവിടെ താമസിച്ചിരുന്നു.
രാഷ്ട്രപതി പദത്തിൽ പ്രണാബ് മുഖർജിയുടെ കാലാവധി ജൂലൈയിൽ അവസാനിക്കും. ഏപ്രിലിൽ മഹേഷ് ശർമ വീടൊഴിഞ്ഞു കൊടുക്കും. പത്ത് രാജാജി മാർഗിലെ ഒൗദ്യോഗിക വസതി 11,776 ചതുരശ്ര അടിയിലായി രണ്ട് നിലകളുള്ളതാണ്. താഴത്തെ നിലയിൽ വിശാലമായ ലൈബ്രറിയും വായനമുറിയുമാണുള്ളത്. തനിക്ക് എഴുതാനും വായിക്കാനും സൗകര്യമുള്ള ഒരു വസതി വേണമെന്നാണ് പ്രണാബ് മുഖർജി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
മുൻ ലോക്സഭാ സ്പീക്കർ പി.എ സാംഗ്മയുടെ 34-ാം നന്പർ വസതിയാണ് ആദ്യം പ്രണബ് മുഖർജിക്കായി സർക്കാർ കണ്ടുവച്ചിരുന്നത്. ഈ വീട് ടൈപ്പ് എട്ടിൽ പെട്ട ഒറ്റ നില വീടായതു കൊണ്ട് പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നു. നിലവിൽ സാംഗ്്മയുടെ കുടുംബം ഇവിടെ താമസിക്കുന്നുണ്ട്.
2015ൽ അബ്ദുൾ കലാം തന്റെ അവസാന നാളുകൾ വരെ പത്ത് രാജാജി മാർഗിലെ വസതിയിലായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷം വസതി മഹേഷ് ശർമയ്ക്ക് അനുവദിച്ചു കൊടുത്തതിൽ നിരവധി എതിർപ്പുകൾ ഉയർന്നിരുന്നു. കലാമിന്റെ വസതി ഒരു സ്മാരകമായി നിലനിർത്തണമെന്നതായിരുന്നു ആവശ്യം. 1962ലെ രാഷ്ട്രപതിമാരുടെ വിരമിക്കൽ ചട്ടം അനുസരിച്ച് പദവി ഒഴിയുന്ന രാഷ്ട്രപതിക്ക് ഇന്ത്യയിലെവിടെയും അദ്ദേഹം ആവശ്യപ്പെടുന്ന സ്ഥലത്ത് സൗജന്യമായി താമസ സ്ഥലം ഒരുക്കണമെന്നാണ്. എല്ലാ സൗകര്യങ്ങളുമുള്ള വീട്ടിൽ വൈദ്യുതിയും കുടിവെള്ളവും സൗജന്യമായിരിക്കണമെന്നും ചട്ടത്തിൽ നിർദേശിക്കുന്നു.
വിരമിച്ച ശേഷം പ്രണാബ് മുഖർജിക്കു വായിച്ചു വിശ്രമിക്കാൻ കലാമിന്റെ വസതി
01:11 AM Jan 20, 2017 | Deepika.com