നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്ടറില്ല; രോഗികൾ പ്രതിഷേധിച്ചു
01:14 AM Mar 30, 2017 | Deepika.com
അമരവിള: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഒപി ഡോക്ടർ ഇല്ലാതെ അടഞ്ഞ് കിടന്നതോടെ രോഗികൾ പ്രതിഷേധിച്ചു. രാവിലെ ഒന്‍പതിന് ആരംഭിക്കേണ്ട ഗൈനക്കോളജി വിഭാഗം ഒപി പതിനൊന്ന് ആയിട്ടും തുറക്കാതായതോടെ ഗർഭിണികളുൾപ്പെടെയുളള രോഗികൾ ജീവനക്കാരുമായി വാക്ക് തർക്കത്തിലായി. ആശുപത്രിയിൽ ഗൈനക്കോളജിയിൽ നിലവിലുണ്ടായിരുന്ന മൂന്ന് ഡോക്ടർമാരിൽ ഒരാളെ കൈക്കൂലിക്കേസിൽ സസ്പെൻഡ് ചെയ്യുകയും ആരോപണ വിധേയയായ മറ്റൊരാളെ സ്ഥലം മാറ്റുകയും ചെയ്തോടെയാണ് ഗൈനക്കോളജി വിഭാഗം താറുമാറായത് . നിലവിലെ ഡോക്ടർ ഇന്നലെ അവധികൂടി എടുതതോടെ ആശുപത്രിയിലെത്തിയ നൂറുകണക്കിന് രോഗികളെ പരിശോധിക്കാൻ ആളില്ലാതായി . തീരദേശമുൾപ്പെടെയുളള സ്ഥലങ്ങളിൽ നിന്ന് നിരവധിപേരാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയെ ആശ്രയിച്ചെത്തുന്നത് . ജനറൽ ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് ആറ് ഡോക്ടർമാർ വേണ്ടിടത്താണ് ഒരാൾ മാത്രമായി ആശുപത്രി മുന്നോട്ട് പോകുന്നത് . പുതിയ ഡോക്ടർമാരെ ആശുപത്രിയിൽ നിയമിച്ചില്ലെങ്കിൽ ആശുപത്രിയുടെ പ്രവർത്തനം താറുമാറാകും.