കോവളം: കുടിവെള്ളം കിട്ടാത്ത മേഖലയിലെ വാട്ടർ ടാങ്കിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങൾക്ക് ടാങ്കർ ലോറികളിൽ വെള്ളം നല്‍കാനുള്ള അധികൃതരുടെ ശ്രമം നാട്ടുകാർ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. കോവളം ജംഗ്ഷന് സമീപത്തെ കെഎസ് റോഡിൽ സ്ഥിതി ചെയ്യുന്ന വാട്ടർ ടാങ്കിലെ വെള്ളം സ്വകാര്യടാങ്കറുകൾ വഴി പുറത്തേക്ക് കടത്താനുള്ള നീക്കമാണ് തടഞ്ഞത്.കുടിവെള്ള ക്ഷാമം രൂക്ഷമായ കല്ലിയൂർ ,വെങ്ങാനൂർ, എന്നീ മേഖലകളിലും കോർപറേഷന്റെ പരിധിയിൽ പെട്ട വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിലേക്ക് കുടിവെള്ളം എത്തിക്കാനാണ് ഇവിടെ വാട്ടർടാങ്ക് നിർമിച്ചത്.
പക്ഷേ ഈ മേഖലകളിൽ ഒരാഴ്ചയോളമായി കുടിവെള്ളം ലഭ്യമായിരുന്നില്ല. ഉയരം കൂടിയതും പാറകൾ നിറഞ്ഞതുമായ കല്ലടിച്ചാൻ മൂല, വേടർകോളനി തുടങ്ങി ദളിത് വിഭാഗത്തിൽ പെട്ടവർ താമസിക്കുന്ന പ്രദേശത്തും കുടിവെള്ളം ലഭ്യമായിട്ട് ദിവസങ്ങളായി. ഇതിനിടയിലാണ് വാട്ടർ അഥോറിറ്റിയുടെ അനുമതിയോടെ മറ്റ് സ്ഥലങ്ങളിലേയ്ക്ക്ടാങ്കറുകളിൽ വെള്ളം കൊണ്ട് പോയികൊണ്ടിരുന്നത്.ഇന്നലെ രാവിലെയോടെ വെള്ളം കൊണ്ട്പോകാനെത്തിയ ടാങ്കറുകളെ നാട്ടുകാർ തടഞ്ഞു. ഇതോടെ പോലീസും ജല അഥോറിറ്റി അധികൃതരും സ്ഥലത്തെത്തി നടത്തിയ ചർച്ചയിലാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരം ഉണ്ടായത്.പ്രദേശത്ത് കുടിവെള്ള വിതരണം ഉറപ്പുവരുത്തുമെന്നും ഇവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്കും സ്വകാര്യ വ്യക്തികൾക്കും വെള്ളം നല്‍കില്ലെന്നും ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
കുടിവെള്ളം കടത്താൻ ശ്രമം; നാട്ടുകാർ തടഞ്ഞു
01:14 AM Mar 30, 2017 | Deepika.com