സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നഗരസഭ ബജറ്റ് ചർച്ചയ്ക്കിടെ എൽഡിഎഫ് - യുഡിഎഫ് കൗൺസിലർമാർ തമ്മിൽ വാക്കേറ്റം. ബജറ്റ് ചർച്ചയ്ക്കിടയിൽ യുഡിഎഫ് കൗണ്‍സിലർ പ്രയോഗിച്ച കോമാളി എന്ന പദപ്രയോഗം നഗരസഭ കൗണ്‍സിലിൽ വാക്കേറ്റത്തിന് ഇടയാക്കി. ബജറ്റ് പരാജയമെന്ന് ആക്ഷേപിച്ച് ബിജെപി കൗണ്‍സിലർമാർ ബജറ്റിന്റെ കോപ്പി വലിച്ചു കീറി എറിയുകയും ഇറങ്ങിപ്പോവുകയും ചെയ്തു.
നെയ്യാറ്റിൻകര നഗരസഭ വൈസ് ചെയർമാൻ കെ.കെ ഷിബു കഴിഞ്ഞ ദിവസം അവതരിപ്പിച്ച 2017- 2018 സാന്പത്തിക വർഷത്തെ ബജറ്റ് ചർച്ചയായിരുന്നു ഇന്നലെ.
ബിജെപിയിലെ വി. ഹരികുമാറാണ് ചർച്ചയിൽ പങ്കെടുത്ത് ആദ്യം പ്രസംഗിച്ചത്. ബജറ്റിലെ പല വാഗ്ദാനങ്ങളും തനിയാവർത്തനമാണെന്നും കഴിഞ്ഞ ബജറ്റിലെ പല പദ്ധതികളും തുടങ്ങിയിട്ടില്ലായെന്നും അദ്ദേഹം ആരോപിച്ചു. ബജറ്റിൽ കേന്ദ്രസർക്കാരിനെതിരെ നടത്തിയ പരാമർശത്തിൽ ബിജെപിയുടെ പാർലമെന്ററി പാർട്ടി നേതാവ് ഷിബുരാജ് കൃഷ്ണ പ്രതിഷേധിച്ചു. എൽഡിഎഫ് മന്ത്രിസഭയിലെ മന്ത്രിയുടെ രാജിയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയവും സൂചിപ്പിച്ച അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചയുടൻ ബജറ്റിന്റെ കോപ്പി വലിച്ചുകീറിയെറിഞ്ഞു. തുടർന്ന് ബിജെപി കൗണ്‍സിലർമാർ കൗണ്‍സിൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. വ്ളാങ്ങാമുറി വാർഡ് കൗണ്‍സിലർ ഗ്രാമം പ്രവീണ്‍ ബജറ്റ് അപാകതകളാൽ സന്പന്നമാണെന്ന് ആരോപിക്കുകയും ഭരണപക്ഷത്തെ ഉദ്ദേശിച്ച് 24 കോമാളി കൗണ്‍സിലർമാരാണ് സഭയിലുള്ളതെന്ന് പരിഹസിക്കുകയും എന്തു കേട്ടാലും ചിരിക്കാനേ അവർക്ക് അറിയൂ എന്നും പറഞ്ഞതോടെ കൗണ്‍സിലിലെ അന്തരീക്ഷം പ്രക്ഷുബ്ധമായി.
പ്രവീണ്‍ ഈ പദപ്രയോഗം പിൻവലിക്കണമെന്നും കൗണ്‍സിലിൽ മാപ്പ് പറയണമെന്നുമുള്ള ആവശ്യവുമായി ആദ്യം കൗണ്‍സിലർ വിജയൻ നടുത്തളത്തിലെത്തി. എൽഡിഎഫ് പക്ഷത്തു നിന്നും ആരോ പ്രതിപക്ഷ നേതാവിനെ കോമാളി എന്ന് വിളിച്ചുവെന്ന ആരോപണം കൂടിയായതോടെ ഇരുപക്ഷവും ഏറ്റുമുട്ടാനുള്ള ആവേശത്തോടെ പരസ്പരം അടുത്തു. പ്രതിപക്ഷ നേതാവും പ്രവീണും എൽഡിഎഫ് കൗണ്‍സിലർമാരുടെ സീറ്റുകളുടെ സമീപത്ത് ചെന്നപ്പോഴേയ്ക്കും ഭരണപക്ഷ കൗണ്‍സിലർമാരെ അവരെ വളഞ്ഞു. വാക്കേറ്റം കയ്യാങ്കളിയിലേ അവസാനിക്കു എന്ന സ്ഥിതിയായി. ഈ സമയമത്രയും ചെയർപേഴ്സണും വൈസ് ചെയർമാനും കാഴ്ചക്കാരായിരുന്നു. സംഘർഷ സാധ്യത മനസ്സിലാക്കി ചെയർപേഴ്സണ്‍ അംഗങ്ങൾ നിശ്ശബ്ദത പാലിക്കാനും സ്വന്തം സീറ്റുകളിൽ ഇരിക്കാനും നിർദേശിച്ചു. ഒടുവിൽ സഭ തുടർന്നെങ്കിലും യോഗം തീരുന്നതിനു മുന്‍പ് യുഡിഎഫ് കൗണ്‍സിലർമാർ ഇറങ്ങിപ്പോയി. ആകെ 44 അംഗങ്ങളുള്ള കൗണ്‍സിലിൽ 24 പേരുടെ പിന്തുണയോടെ ബജറ്റ് പാസായതായി വൈസ് ചെയർമാൻ കെ.കെ ഷിബു അറിയിച്ചു.
രാവിലെ തന്നെ സഭയിൽ നിന്നും ഇറങ്ങിപ്പോയ ബിജെപി കൗണ്‍സിലർമാർ ചെയർപേഴ്സണിന്റെ കാബിനു പുറത്തും ബജറ്റിന്റെ കോപ്പി വലിച്ചുകീറി. പിന്നീട് ബിജെപി കൗണ്‍സിലർമാർ നഗരസഭ ഓഫീസിനു മുന്നിൽ പ്രതിഷേധ സൂചകമായി അടുപ്പു കൂട്ടി കഞ്ഞി പാകം ചെയ്തു. ക്രിയാത്മകമായ നിർദേശങ്ങൾക്കും ആരോഗ്യപരമായ വിമർശനങ്ങൾക്കും പകരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് മറുപടി കേൾക്കാൻ മെനക്കെടാതെ യുഡിഎഫ്, ബിജെപി അംഗങ്ങൾ ബജറ്റ് ചർച്ച പൂർത്തിയാക്കാതെ ഇറങ്ങിപ്പോയത് ശരിയായ നടപടിയല്ലായെന്ന് ചെയർപേഴ്സണ്‍ ഡബ്ല്യൂ.ആർ ഹീബ പറഞ്ഞു.
വാഗ്ദാനങ്ങൾ തനിയാവർത്തനമെന്ന് ബിജെപി; കൗണ്‍സിലർമാർ ബജറ്റ് കോപ്പി വലിച്ചുകീറി
01:12 AM Mar 30, 2017 | Deepika.com