തിരുവനന്തപുരം: നാടിന് പ്രയോജനപ്പെടുന്ന പ്രവൃത്തികളും പദ്ധതികളുമായിരിക്കണം തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്യേണ്ടതെന്ന് മന്ത്രി കെ.ടി ജലീൽ. ജില്ലാ ആസൂത്രണസമിതി സംഘടിപ്പിച്ച ജനകീയാസൂത്രണം രണ്ടാംഘട്ടം ജനകീയ കണ്വെൻഷൻ വിജെടി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ഈ പദ്ധതിയിൽ 12000 കോടി രൂപ ചെലവാക്കിയിട്ടും ഒന്നുമില്ലാത്ത അവസ്ഥയാണുള്ളത്. ഇപ്പോൾ മൂന്ന് മാസം മാത്രം ആയുസുള്ള പദ്ധതികളാണ് നടപ്പാക്കുന്നത് അത് ഒരു തരത്തിൽ ദേശീയ നഷ്ടമാണ്. പാവപ്പെട്ടവർക്ക് തൊഴിൽദിനങ്ങളിൽ കുറവ് വരാതെ ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രമിക്കണം. നവകേരളമിഷനുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഇതിന്റെ ഭാഗമായി ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു. അഴിമതി ഒരു തരത്തിലും അനുവദിക്കുകയില്ല. അഴിമതിക്കാർക്കെതിരെ സസ്പെൻഷനും പിരിച്ചുവിടലും അടക്കമുള്ള ശക്തമായ നടപടികൾ സ്വീകരിക്കും.
പാർപ്പിട പദ്ധതികൾക്കും മറ്റും അർഹതപ്പെട്ടവരെ മാത്രം ശുപാർശ ചെയ്യാൻ ഭരണസമിതികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ഹരിതകേരളം മിഷൻ വൈസ് ചെയർമാൻ ഡോ . ടി എൻ സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, എംഎൽഎമാരായ ബി. സത്യൻ, ഡി.കെ. മുരളി , സി. കെ. ഹരീന്ദ്രൻ, മേയർ വി.കെ പ്രശാന്ത്, ജില്ലാ കളക്ടർ എസ്. വെങ്കടേസപതി. ജില്ലയിലെ ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
തൊഴിലുറപ്പ് പ്രവൃത്തികൾ ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളാവണം: കെ.ടി ജലീൽ
01:12 AM Mar 30, 2017 | Deepika.com