പറവൂർ: പുനർ നിർമാണം പൂർത്തിയാക്കിയെന്ന പേരുപറഞ്ഞ് 31നു നടത്താനിരിക്കുന്ന പറവൂർ ടൗണ്‍ ഹാളിന്റെ ഉദ്ഘാടനം തടയണമെന്നും നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിനു നടപടി സ്വീകരിക്കണമെന്നും മുൻ എംഎൽഎ പി. രാജു തദ്ദേശസ്വയംഭരണ വകുപ്പിനോടും സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു. പുനർ നിർമാണത്തിനായി രണ്ടരക്കോടി രൂപയോളം ചെലവാക്കി. ഇനിയും അന്‍പതു ലക്ഷം രൂപ കൂടി വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും രാജു പറഞ്ഞു.
ഇത്രയധികം പണം ചെലവാക്കി പുനർ നിർമിച്ച ടൗണ്‍ ഹാളിൽ പാചകമുറിയില്ല. മാലിന്യ സംസ്കരണ സൗകര്യവുമില്ല. വിവാഹം, സമ്മേളനം എന്നീ പരിപാടികൾ നടക്കുന്പോൾ ആയിരത്തോളം പേർ പങ്കെടുത്താൽ അവർക്ക് ഭക്ഷണം കഴിക്കുന്നതിനു ഒരുസമയം 200 പേർക്ക് ഇരിക്കാവുന്ന സൗകര്യമേയുള്ളൂ. അമിതവാടകയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് സ്വകാര്യ ഹാൾ വാടകയ്ക്ക് നല്‍കുന്നവരെ സഹായിക്കാനാണ്.
പാചകമുറിയും മാലിന്യ സംസ്കരണ സൗകര്യവുമില്ലാതെയുള്ള ഉദ്ഘാടനം സംസ്ഥാന സർക്കാരിന്റെ നയത്തിനെതിരാണ്. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കണമെന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. അതിനാൽ 31നു നടക്കുന്ന ഉദ്ഘാടനം സർക്കാർ ഇടപെട്ട് തടയണമെന്നും നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും പി. രാജു ആവശ്യപ്പെട്ടു.
‘പറവൂർ ടൗണ്‍ഹാളിന്റെ ഉദ്ഘാടനം മാറ്റണം’
01:03 AM Mar 30, 2017 | Deepika.com