പാറ്റ്ന: കഴിഞ്ഞവർഷം നവംബറിൽ കാൺപുരിൽ ഇൻഡോർ-പാറ്റ്ന, ആജ്മീർ-സീയാൽദ എക്സ്പ്രസ് ട്രെയിനുകൾ പാളം തെറ്റി 151 പേർ മരിച്ച സംഭവത്തിൽ പാക് ചാരസംഘടന ഐഎസ്ഐയുടെ പങ്കിനെക്കുറിച്ചു വിവരം ലഭിച്ചു. കഴിഞ്ഞദിവസം ഈസ്റ്റ് ചമ്പാരനിലെ മോത്തിഹാരി, നേപ്പാൾ എന്നിവിടങ്ങളിൽനിന്ന് അറസ്റ്റിലായ ആറുപേരിൽനിന്നാണു ട്രെയിൻ ദുരന്തം അട്ടിമറിയാണെന്ന സൂചന ലഭിച്ചത്.
ഉമാ ശങ്കർ പട്ടേൽ, മോതിലാൽ പാസ്വാൻ, മുകേഷ് യാദവ് എന്നിവരെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽനിന്നും ബ്രിജ് കിഷോർ ഗിരി, മുജാഹിർ അൻസാരി, ശംഭു ഗിരി എന്നിവരെ നേപ്പാളിൽനിന്നുമാണു പിടികൂടിയത്.അറസ്റ്റിലായവരിൽ അഞ്ചുപേർ ഹിന്ദുക്കളാണ്. ഇവരെ വിട്ടുതന്നിട്ടില്ല. ഇന്റലിജൻസ് ഏജൻസികളായ റോ, ഐബി, ആന്റി ടെററിസ്റ്റ് സ്ക്വാഡും സംയുക്തമായാണ് ട്രെയിൻ ദുരന്തം അന്വേഷിക്കുന്നത്.
ഒക്ടോബർ ഒന്നിന് ഈസ്റ്റ് ചമ്പാരനിലെ ഗോരക്ഷൻ റെയിൽവേ പാളത്തിൽ പ്രഷർകുക്കർ ബോംബ് വച്ച കേസുമായി ബന്ധപ്പെട്ടാണ് ആറു പേരും പിടിയിലായത്. പാക്കിസ്ഥാനിലെ ഹിന്ദു യുവാക്കളെ ഉപയോഗിച്ച് ഇന്ത്യയിൽ വ്യാപക ആക്രമണങ്ങൾ നടത്താൻ ഐഎസ്ഐ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിരുന്നു. പ്രതികളെ ചോദ്യം ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർ ബിഹാറിലെത്തി. അറസ്റ്റിന്റെ വിവരങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരാഞ്ഞു. ഐഎസ്ഐയുടെ നേതൃത്വത്തിൽ നേപ്പാളിലും ദുബായിലുമായാണ് ട്രെയിൻ ദുരന്തത്തിന്റെ ഗൂഢാലോചന നടന്നത്.
കാൺപുർ ട്രെയിൻ അപകടം: ഐഎസ്ഐയുടെ പങ്ക് അന്വേഷിക്കും
12:51 AM Jan 19, 2017 | Deepika.com