ന്യൂഡൽഹി: മുതിർന്ന കോണ്ഗ്രസ് നേതാവ് എൻ.ഡി. തിവാരിയുടെ മകൻ രോഹിത് ശേഖർ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ സാന്നിധ്യത്തിലായിരുന്നു രോഹിതിന്റെ പാർട്ടി പ്രവേശനം. രോഹിത് ഉത്തരാഖണ്ഡിലെ ലാൽകുവാനിലോ ഹൽദ്വാനിയിലോ മത്സരിക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.
എൻ.ഡി തിവാരിയും ബിജെപിയിൽ ചേർന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ ഇന്നലെ മകൻ രോഹിത് മാത്രമാണ് പാർട്ടിയിൽ ചേർന്നതെന്ന വിശദീകരണവുമായി ബിജെപി തന്നെ രംഗത്തെത്തി. തിവാരി പാർട്ടിയിലേക്കു ചേർന്നിട്ടില്ലെന്നും മകൻ മാത്രമാണ് ചേർന്നതെന്നുമാണ് ബിജെപി നൽകുന്ന വിശദീകരണം. ഭാര്യ ഉജ്വലയും മകൻ രോഹിതുമൊത്ത് തിവാരി ഇന്നലെ ബിജെപി അധ്യക്ഷൻ അമിത്ഷായെ ഡൽഹിയിലെ വസതിയിൽ സന്ദർശിച്ചിരുന്നു.
കോണ്ഗ്രസ് നേതാവായി മൂന്നു തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു എൻ.ഡി തിവാരി. 2002 മുതൽ 2007 വരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്നു. ആന്ധ്രാപ്രദേശിന്റെ ഗവർണറുമായിരുന്നു. 1986ൽ രാജീവ് ഗാന്ധി സർക്കാരിൽ വിദേശകാര്യ മന്ത്രിയുമായിരുന്നു.
ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഒരുപോലെ സ്വാധീനമുള്ള തിവാരിയുടെ പിന്തുണ ഏറെ ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. തിവാരിയുടെ പാർട്ടി പ്രവേശനം ഉണ്ടായാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബ്രാഹ്മണ വോട്ടുകൾ ഉറപ്പിക്കാൻ സഹായകമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. എന്നാൽ വിമതശല്യം രൂക്ഷമായ ഉത്തരാഖണ്ഡ് ബിജെപിയിൽ രോഹിത് ശേഖറിന് സീറ്റ് നൽകുന്നത് കൂടുതൽ പൊട്ടിത്തെറിയിലേക്കു നയിച്ചേക്കും.
തിവാരിയുടെ മകനായി അംഗീകരിക്കണം എന്നാവശ്യപ്പെട്ട് രോഹിത് ശേഖർ കോടതിയെ സമീപിച്ചത് ദേശീയ രാഷ് ട്രീയത്തിൽ ഏറെ ശ്രദ്ധയാകർഷിച്ച സംഭവമായിരുന്നു. ആറു വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് തിവാരി രോഹിത് ശേഖറിനെ മകനായി അംഗീകരിച്ചത്. ഇതിനായി ഡിഎൻഎ പരിശോധന വരെ നടത്തിയിരു
ന്നു. കോടതി ഉത്തരവ് രോഹിതിന് അനുകൂലമായതിന് പിന്നാലെ തിവാരി രോഹിത്തിന്റെ അമ്മയെ വിവാഹം കഴിക്കുകയായിരുന്നു. ആന്ധ്രാ ഗവർണറായിരിക്കെ ലൈംഗികാരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് തിവാരിക്ക് രാജിവയ്ക്കേണ്ടി വന്നിരുന്നു.
എൻ.ഡി. തിവാരിയുടെ മകൻ ബിജെപിയിൽ
12:51 AM Jan 19, 2017 | Deepika.com