കടുത്തുരുത്തി: ടൗണിൽ പ്രവർത്തിക്കുന്ന മദ്യവില്പന ശാല ആപ്പുഴ തീരദേശ റോഡിലേക്കു മാറ്റാൻ ഉൗർജിത ശ്രമം. ഇങ്ങോട്ടേക്കു മദ്യഷോപ്പ് മാറ്റില്ലെന്ന പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ജനങ്ങളുടെ യോഗത്തിൽ വാഗ്ദാനം നൽകി ദിവസങ്ങൾ പോലും പിന്നിടും മുന്പേ ഇവിടെ തന്നെ മദ്യഷോപ്പ് സ്ഥാപിക്കാനാണ് അണിയറയിൽ ശക്തമായ നീക്കങ്ങൾ നടക്കുന്നത്. മദ്യഷോപ്പ് തീരദേശ റോഡിലെ വീട്ടിലേക്കു മാറ്റില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ കഴിഞ്ഞദിവസം ഇവിടെ നടന്ന പ്രതിഷേധ യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു. ഇതേസമയം തന്നെ മദ്യഷോപ്പ് മാറ്റി സ്ഥാപിക്കാൻ നീക്കം നടക്കുന്നതായി ആരോപണം ഉയർന്ന വീടിനു വാണിജ്യാവിശ്യത്തിനുള്ള ഉപയോഗത്തിനായി പഞ്ചായത്ത് കെട്ടിട നന്പർ നൽകി കഴിഞ്ഞതായി ജനപ്രതിനിധികൾത്തന്നെ പറയുന്നു.
വർഷങ്ങളായി ആൾത്താമസമുള്ള വീടിനു കഴിഞ്ഞദിവസങ്ങളിൽ വാണിജ്യാവിശ്യത്തിനുള്ള കെട്ടിട നന്പർ നൽകിയത് എന്തിനാണെന്ന ചോദ്യത്തിന് അധികൃതർ വ്യക്തമായ മറുപടി നൽകുന്നില്ല. കടുത്തുരുത്തി ടൗണിൽ പ്രവർത്തിച്ചിരുന്ന മദ്യഷോപ്പ് സുപ്രീംകോടതിയുടെ വിധിയെത്തുടർന്ന് മാറ്റി സ്ഥാപിക്കേണ്ടി വന്നതോടെ ജനങ്ങൾക്കുണ്ടാക്കുന്ന ദുരിതങ്ങളും പ്രതിസന്ധികളും നാട്ടുകാരുടെ എതിർപ്പുകളുമൊന്നും വക വയ്ക്കാതെ എവിടയെങ്കിലും മദ്യഷോപ്പ് സ്ഥാപിക്കുകയെന്നത് മാത്രമാണ് അധികാരികൾ ലക്ഷ്യം വയ്ക്കുന്നത്. മദ്യഷോപ്പ് മൂലം ലഭിക്കുന്ന വരുമാനത്തിൽ മാത്രമാണ് അധികൃതർക്കു നോട്ടം. കൂടാതെ മദ്യഷോപ്പ് ടൗണിൽത്തന്നെ നിലനിന്നാൽ ലോഡിംഗ് തൊഴിലാളികൾക്ക് ഉണ്ടാകുന്ന സാന്പത്തിക നേട്ടവും മറ്റു സ്ഥലങ്ങളിലേക്കു വരാതെ ഈ റോഡിലേക്കു മദ്യഷോപ്പ് മാറ്റിയാൽ ഷാപ്പ് മുതലാളിമാരടക്കമുള്ളവർക്കുണ്ടാകുന്ന ലാഭവുമാണ് ആയിരക്കണക്കിന് ജനങ്ങളുടെ കഷ്ടപാടുകളെയും ദുരിതങ്ങളെയുകാൾ അധികാരികൾ വിലമതിക്കുന്നതെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.
വാഹനം പോകാൻ പോലും സൗകര്യമില്ലാത്ത റോഡിന്റെ അരികിൽ സ്ഥിതി ചെയ്യുന്ന വീട്ടിൽ മദ്യഷോപ്പ് കൊണ്ടുവച്ചാൽ ആയാംകുടി, ആപ്പൂഴ, വാലാച്ചിറ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കു വന്നുപോകുന്ന നൂറുകണക്കിനാളുകളാണ് ദുരിതത്തിലാകുന്നത്. കൂടാതെ കടുത്തുരുത്തി വലിയപള്ളിയിലേക്കും താഴത്തുപള്ളിയിലേക്കും വന്നു പോകുന്ന വിശ്വാസികൾ ഉൾപ്പെടെയുള്ളവരും മദ്യഷോപ്പിന്റെ ദുരിതം നേരിടേണ്ടി വരും. കൂടാതെ കടുത്തുരുത്തിയിൽ പ്രവർത്തിക്കുന്ന നിരവധി സ്കൂളുകളിലേക്കു വന്നുപോകുന്ന നൂറുകണക്കിന് വിദ്യാർഥികൾ പോയി വരുന്നതും മദ്യഷോപ്പ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന വീടിന് മുന്നിലൂടെയാണ്. റോഡിനോട് ചേർന്നിരിക്കുന്ന കെട്ടിടത്തിൽ മദ്യഷോപ്പ് സ്ഥാപിച്ചാൽ മദ്യം വാങ്ങാനെത്തുന്നവരുടെ ക്യൂ റോഡിലാവും. ഇതോടെ വിദ്യാർഥിനികളും സ്ത്രീകളും അടക്കമുള്ളവർക്ക് ഇതുവഴി നടന്നുപോകാൻ പോലും പറ്റാത്ത സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത്.
ഇവിടെ മദ്യഷോപ്പ് കൊണ്ടുവരാൻ നടത്തുന്ന നീക്കത്തിൽ പ്രതിഷേധിച്ചു പല തവണ നാട്ടുകാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു കഴിഞ്ഞു.
പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണാ സമരമടക്കമുള്ള സമരപരിപാടികളാണ് ജനങ്ങൾ ആലോചിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം നാലിന് ജനങ്ങളുടെ പ്രതിഷേധ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. റെയിൽവേ പാലത്തിന് സമീപത്തുള്ള ഒരു വീട്ടിലേക്കാണ് മദ്യഷോപ്പ് മാറ്റുന്നതിനുള്ള നീക്കം നടക്കുന്നത്. മദ്യഷോപ്പ് സ്ഥാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു ഇന്നലെ നടന്ന യോഗത്തിൽ വാർഡ് മെന്പർ ജിൻസി എലിസബത്ത് അധ്യക്ഷത വഹിച്ചു. സമരസമിതി ചെയർമാൻ ബാബു മാത്യു, കണ്വീനർ അഡ്വ ജെയ്മോൻ തങ്കച്ചൻ, മാത്തച്ചൻ പുഞ്ചത്തലയ്ക്കൽ, മദ്യവിരുദ്ധ സമിതി വൈക്കം താലൂക്ക് സെക്രട്ടറി ചാക്കപ്പൻ തയ്യിൽ, ലൂക്കാച്ചൻ മാത്യു പന്നിവേലിൽ, തോമസ് പത്തുപറ, ജോഷി ഇടയന്ത്രറമ്യാലിൽ, തങ്കമ്മ സെബാസ്റ്റ്യൻ, ചിന്നമ്മ മണ്ണാന്തറ തുടങ്ങിയവർ പ്രസംഗിച്ചു.
കടുത്തുരുത്തി മദ്യവില്പന ശാല ആപ്പുഴ തീരദേശ റോഡിലേക്കു മാറ്റാൻ ശ്രമം ഉൗർജിതം
12:40 AM Mar 30, 2017 | Deepika.com