കടുത്തുരുത്തി മദ്യ വില്പനശാല തീരദേശ റോഡിലെ വീടിന്റെ വിൽപനയ്ക്കായി എഗ്രിമെന്റ് വച്ചു
12:40 AM Mar 30, 2017 | Deepika.com
കടുത്തുരുത്തി: ടൗണിലെ മദ്യഷോപ്പ് മാറ്റി സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന തീരദേശ റോഡിലെ വീടിന്റെ വിൽപനയ്ക്കായി എഗ്രിമെന്റ് വച്ചു. ഇരട്ടിയിലധികം വില നൽകാൻ കരാറുപ്പിച്ചാണ് പത്ത് സെന്റിലധികം വരുന്ന സ്ഥലവും ചെറിയ വീടും വാങ്ങുന്നത്. കടുത്തുരുത്തി മേഖലയിലെ പ്രധാന ഷാപ്പ് അബ്കാരികളിലൊരാളാണ് കെട്ടിടം വാങ്ങാൻ മുന്നിൽ നീക്കം നടത്തിയത്. എന്നാൽ ടൗണിൽ പ്രവർത്തിക്കുന്ന ഒരു കടയുടമയ്ക്കായിട്ടാണ് കെട്ടിടം വാങ്ങുന്നതെന്നും പ്രചരണം ഉയരുന്നുണ്ട്. മദ്യഷോപ്പ് ടൗണിൽനിന്നും പോകാതിരുന്നാൽ ലോഡിംഗ് തൊഴിലാളികൾക്ക് ഇപ്പോൾ ലഭിച്ചുക്കൊണ്ടിരിക്കുന്ന വരുമാനം നിലനിർത്താനാവും. കൂടാതെ തങ്ങളുടെ കൂടെയുള്ള തൊഴിലാളികളെ സംരക്ഷിക്കേണ്ടത് ഭരണകക്ഷിയുടെ ആവശ്യവുമാണ്. ഇതിനായുള്ള സമർദം ലോഡിംഗ് തൊഴിലാളികൾ സംഘടനാതലത്തിൽ നടത്തിയിരുന്നു. കൂടാതെ മദ്യഷോപ്പ് തീരദേശ റോഡിലേക്ക് മാറ്റിയാൽ നിലവിൽ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന ഷാപ്പുകൾക്ക് മറ്റു നഷ്ടമൊന്നും വരില്ല. ഷാപ്പുകൾക്ക് സമീപത്തേക്കു ഇവയെത്തിയാൽ തങ്ങളുടെ വരുമാനത്തെ ഇതു ബാധിക്കുമെന്നതാണ് ഇത്തരമൊരു നീക്കത്തിന് ഷാപ്പുടമകളെ രംഗത്തിറക്കിയത്. കൂടാതെ ഇപ്പോൾ ബിയർ, വൈൻ പാർലറുകൾ നടത്തുന്ന സമീപപഞ്ചായത്തിലെ അബ്കാരികളും ഇപ്പോഴത്തെ നീക്കത്തിന് പിന്നിലുണ്ട്.