പിറവം: കാർഷിക മേഖലയുടെ വികസനത്തിന് മുൻതൂക്കം നൽകിയും മാലിന്യ നിർമാർജനവും ലക്ഷ്യമിട്ടുള്ള ബജറ്റ് പിറവം നഗരസഭയിൽ അവതരിപ്പിച്ചു. 27,46,74,235 രൂപ വരവും, 27,41,46,500 രൂപ ചിലവും, 5,27,735 രൂപ നീക്കിയിരിപ്പും വരുന്ന ബജറ്റിനാണ് അംഗീകാരം നൽകിയത്. വൈസ് ചെയർപേഴ്സണ്‍ ഐഷ മാധവനാണ് ബജറ്റ് അവതരിപ്പിച്ചത്. ചെയർമാൻ സാബു കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. നഗരസഭാ പ്രദേശത്തെ തരിശായിക്കിടക്കുന്ന കൃഷിഭൂമികൾ ഹരിതാഭമാക്കാൻ മിഷൻ എന്ന ദൗത്യത്തിലൂടെ കുടുംബശ്രീകളുടെ സഹകരണത്തോടെ സന്പൂർണ കൃഷിയിടങ്ങളാക്കുകയാണ് ചെയ്യുന്നത്.
ഏക്കറൊന്നിന് 25,000 രൂപ സബ്സിഡിയോടെ നെൽകൃഷിക്കായി കുടുംബശ്രീകൾക്ക് നൽകും. ആധുനിക കൊയ്ത്തുമെതിയന്ത്രം വാങ്ങാൻ 35 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. നെല്ല്, തെങ്ങ് തുടങ്ങിയവയ്ക്ക് മാനദണ്ഡങ്ങൾ പാലിച്ച് വളം സബ്സിഡി നിരക്കിൽ നൽകുന്നതിന് ഏഴ് ലക്ഷം രൂപയുണ്ട്. നിരവധി കുടിവെള്ള പദ്ധതികളുടെ സ്രോതസായ പിറവം പുഴ മലിനമാക്കുന്നത് തടയാനും മാലിന്യ വിമുക്തമാക്കാനുമുള്ള പദ്ധതികൾക്കായി അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നെല്ല് സംഭരണത്തിന് ബക്കറ്റ് വെയിംഗ് മെഷിനുൾപ്പടെയുള്ള സംഭരണ കേന്ദ്രം ആരംഭിക്കും.
സമഗ്ര മൃഗാരോഗ്യ പരിപാലന പദ്ധതി നടത്തും. 50 ലിറ്റർ പാൽ ഒരുമാസം അളക്കുന്ന ക്ഷീരകർഷകന് ഒരു ചാക്ക് പെല്ലറ്റ് സൗജന്യമായി നൽകും. ഇതോടൊപ്പം പാൽ ഇൻസന്റീവിന് 12 ലക്ഷവും നീക്കിവച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതികൾ കാര്യക്ഷമാക്കാനും കാർഷിക മേഖലയ്ക്ക് പൊതു ജലസ്രോതസുകൾ ഉപയോഗയോഗ്യമാക്കാനും തുക നീക്കിവച്ചിട്ടുണ്ട്. കക്കാട്, പിറവം, മുളക്കുളം പുഞ്ചകളുടെ ജലസേചന സൗകര്യങ്ങൾ വികസിപ്പിക്കും. പിറവം പുഴയിലെ മത്സ്യ സങ്കേതങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തും. മത്സ്യ തൊഴിലാളികളുടെ ഉന്നമനത്തിനായി നാല് ലക്ഷം രൂപയും അംഗീകരിച്ചു.
ഹോട്ടൽ, കാറ്ററിംഗ് യൂണിറ്റുകളിൽ നിന്നുള്ള മാലിന്യങ്ങൾ കുടുംബശ്രീകൾ വഴി സംരഭിച്ച് ജൈവ വളമാക്കുന്നതിനുള്ള യൂണിറ്റ് സ്ഥാപിക്കാൻ 20 ലക്ഷം രൂപ നൽകും. ഓടകളിലെ ജലം ശുദ്ധീകരിച്ച് പുഴയിലേക്ക് ഒഴുക്കാനായി അഞ്ച് ലക്ഷം രൂപ വകയിരുത്തി. ആധുനിക അറവുശാലകൾക്ക് ഒരു കോടി രൂപ മാറ്റിവച്ചു.
ഭിന്നശേഷിയുള്ളവർക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് ആറ് ലക്ഷവും, സ്കോളർഷിപ്പിന് 9.5 ലക്ഷവുമുണ്ട്. പഴയ ആയൂർവേദ ആശുപത്രി കെട്ടിടത്തിൽ വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾക്കായി 25 ലക്ഷം രൂപയും നീക്കിവച്ചു. കൗമാരക്കാരായ പെണ്‍കുട്ടികൾക്ക് കൗണ്‍സിലിംഗ് ഉൾപ്പടെയുള്ള കാര്യങ്ങൾക്കായി "കാവലാൾ’ എന്ന പദ്ധതിക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു. പട്ടികജാതി വിഭാഗങ്ങൾക്കായി വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്ക് 10.70 ലക്ഷം രൂപയും, വീടുകളുടെ അറ്റകുറ്റപ്പണികൾക്കും, കിണറുകളുടെ നിർമാണത്തിനും ഏഴ് ലക്ഷവും ഉൾപ്പെടുത്തി. 20-ാം വാർഡിലെ കളന്പൂരിലെ ഇട്ട്യാർമലയിൽ സാംസ്കാരിക നിലയത്തോടനുബന്ധിച്ച് ഇൻഡോർ സ്റ്റേഡിയം നിർമിക്കാൻ 10 ലക്ഷം രൂപ അനുവദിച്ചു.
പാഴൂരിൽ പുതിയ സ്കൂൾ കെട്ടിടത്തിന് 20 ലക്ഷവും, നാമക്കുഴി സ്കൂളിന്റെ സ്റ്റേജ് നിർമാണത്തിന് രണ്ട് ലക്ഷവും, സർക്കാർ സ്കൂളുകളിൽ പെണ്‍കുട്ടികൾക്കായി നാപ്കിൻ വൈന്റിംഗ് യൂണിറ്റിന് ഒന്നര ലക്ഷവും വിവിധ സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്ക് അഞ്ച് ലക്ഷവും നീക്കിവച്ചിട്ടുണ്ട്. കണ്ണീറ്റുമല, കൊന്പനാമല എന്നിവിടങ്ങളിൽ ചെറുകിട കുടിവെള്ള പദ്ധതികൾക്കായി 30 ലക്ഷം രൂപയും അനുവദിച്ചു.
നഗരത്തിൽ വാക്ക്വേ, നിരീക്ഷണ ക്യാമറകൾ, മിനി ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവയ്ക്കും തുക വകയിരുത്തി. മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സുകളുടെ അറ്റകുറ്റപ്പണികൾക്ക് 25 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
പിറവം നഗരസഭ ബജറ്റിൽ പുഴ മാലിന്യവിമുക്തമാക്കാൻ അഞ്ച് ലക്ഷം
12:36 AM Mar 30, 2017 | Deepika.com