പുൽപ്പള്ളി: അതിരൂക്ഷമായ വരൾച്ചയ്ക്ക് പ്രതിവിധി കാണാൻ ജലസേചന മന്ത്രി ജില്ലയിൽ സന്ദർശനം നടത്തണമെന്ന് കെ.എൽ. പൗലോസ് ആവശ്യപ്പെട്ടു.
വരൾച്ചയെ തുടർന്ന് കൃഷിനാശവും കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുകയാണ്. ഇത്രയും രൂക്ഷമായ വരൾച്ചയുണ്ടായിട്ടുപോലും ജലസേചന മന്ത്രി ജില്ലയിൽ സന്ദർശനം നടത്താത്തത് വയനാടിനോടുള്ള അവഗണനയാണ്. എൽഡിഎഫ് സർക്കാർ ഭരണത്തിലേറിയിട്ട് ഒരു വർഷത്തോളമായിട്ടും മറ്റു മന്ത്രിമാരെല്ലാം ജില്ലയിലെത്തുന്നുണ്ടെങ്കിലും ജലസേചന മന്ത്രി ജില്ലയിലെത്തിയിട്ടില്ല.
പുഴകളും തോടുകളും കിണറുകളും കുഴൽക്കിണറുകളും തലക്കുളങ്ങളും ചെക്ക് ഡാമുകളുമെല്ലാം വറ്റിവരളുന്പോൾ പ്രതിരോധിക്കുന്നതിന് ആവശ്യമായ പദ്ധതികൾ നടപ്പാക്കുന്നതിനോ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം നേരിൽ കാണുന്നതിനോ ്പ് മന്ത്രി തയാറായിട്ടില്ല.
പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി, നൂൽപ്പുഴ, നെൻമേനി പഞ്ചായത്തുകൾ രൂക്ഷമായ വരൾച്ചയാണ് നേരിടുന്നത്. മുഖ്യമന്ത്രി, കൃഷി മന്ത്രി, റവന്യു മന്ത്രി, ജലസേചന മന്ത്രി എന്നിവർ ജില്ല സന്ദർശിച്ച് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വരൾച്ച രൂക്ഷം; ജലസേചന മന്ത്രി ജില്ല സന്ദർശിക്കണമെന്ന് കെ.എൽ. പൗലോസ്
12:27 AM Mar 30, 2017 | Deepika.com