ചിങ്ങവനം: പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്കരണം മൂലം ചൊവ്വാഴ്ച പാസാകാതിരുന്ന പനച്ചിക്കാട് പഞ്ചായത്തിലെ വാർഷിക ബജറ്റ്് പ്രതിപക്ഷ സഹകരണത്തോടെ പാസാക്കി.
വഴിവിളക്കുകളുടെ കാര്യത്തിൽ ഭരണപക്ഷം അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ചു ചൊവ്വാഴ്ച നടന്ന ബജറ്റ് അവതരണത്തിൽനിന്നും യുഡിഎഫ് അംഗങ്ങളും ബിജെപി അംഗങ്ങളും ഇറങ്ങിപ്പോയിരുന്നു. ഇതിനെത്തുടർന്ന് ബജറ്റ് ചർച്ച നടന്നില്ല. പിന്നീട് പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ വഴിവിളക്കുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ കരാറുകാരനെ വിളിച്ചു വരുത്തി അടിയന്തര പരിഹാരം കാണുകയായിരുന്നു. ഇതിനെത്തുടർന്ന്് ഇന്നലെ നടന്ന ബജറ്റ് ചർച്ചയിൽ പ്രതിപക്ഷ അംഗങ്ങൾ പങ്കെടുത്തു.
കഴിഞ്ഞ സാന്പത്തിക വർഷം അവതരിപ്പിച്ച ബജറ്റിൽ അഞ്ചു ലക്ഷം രൂപയാണ് വഴിവിളക്കുകൾക്കായി മാറ്റി വച്ചിരുന്നത്. എന്നാൽ യാതൊരുവിധ പ്രവർത്തനങ്ങളും നടത്തിയിട്ടില്ലെന്നു പ്രതിപക്ഷം ആരോപിക്കുന്നു. വീണ്ടു ചൊവ്വാഴ്ച അവതരിപ്പിച്ച ബജറ്റിൽ 10 ലക്ഷം രൂപ മാറ്റി വച്ചു. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ ബജറ്റ് അവതരണത്തിനിടയിൽ ഇറങ്ങി പോയത്. തുടർന്ന് ബജറ്റ് പാസായതുമില്ല.
ഏപ്രിൽ 10ന് മുന്പായി വഴിവിളക്കുകളുടെ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ പ്രശ്നം പരിഹരിച്ചിട്ടു മതി ബജറ്റ് അവതരണം എന്ന നിലപാടിലായിരുന്നു പ്രതിപക്ഷ അംഗങ്ങൾ. ഭരണ പ്രതിസന്ധി ഒഴിവാക്കാനാണ് ബജറ്റ് ചർച്ചയിൽ സഹകരിച്ചതെന്നു പ്രതിപക്ഷ കോണ്ഗ്രസ് അംഗം റോയ് മാത്യു അറിയിച്ചു.
പനച്ചിക്കാട് പഞ്ചായത്തിലെ വാർഷിക ബജറ്റ്് പ്രതിപക്ഷ സഹകരണത്തോടെ പാസാക്കി
12:16 AM Mar 30, 2017 | Deepika.com