കോട്ടയം: ഇന്നലെ നെടുന്പാശേരി വിമാനത്താവളത്തിൽ സിബിഐ അറസ്റ്റു ചെയ്ത ഉതുപ്പ് വർഗീസിന്റെ മുന്നേറ്റം നൊടിയിടയിലായിരുന്നു. രാഷ്ട്രീയ രംഗത്തെ ഉന്നതരുടെ സംരക്ഷണവും തണലുമായിരുന്നു കുര്യൻ ഉതുപ്പിന്റെ ബലം. തട്ടിപ്പിന്റെ താപ്പാനയായി വളർന്ന ഇയാൾ 300 കോടിയിലേറെ രൂപയുടെ ആസ്തിയുണ്ടാക്കിയത് വെറും അഞ്ചു വർഷംകൊണ്ടാണ്.
14 സെന്റ് സ്ഥലം കുടുംബവിഹിതമായുണ്ടായിരുന്ന ഉതുപ്പ് വിവിധ ജില്ലകളിലായി ഒട്ടേറെ സ്ഥലം വാങ്ങിക്കൂട്ടിയതായാണ് പോലീസ് ഭാഷ്യം. തിരുവഞ്ചൂർ, കുമരകം, പത്തനംതിട്ട തുടങ്ങി പലയിടങ്ങളിലും പുരയിടങ്ങൾ വെറുതെ കിടക്കുന്നു. പ്രമുഖ നേതാവിന്റെ സെക്രട്ടറിയായിരുന്നു സ്ഥലം ആധാരങ്ങളിൽ പലതിലും സാക്ഷി. പ്രമുഖ ബ്രാൻഡ് ബേക്കറി ശൃംഖലയും ഇയാൾക്കു സ്വന്തം.
രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പെട്ട ആശ്രയ ട്രസ്റ്റിലെ ഏഴ് ഡയറക്്ടർമാരിൽ ഒരാളായിരുന്നു കുര്യൻ ഉതുപ്പ്. അബുദാബിയിലെ ഒരു ഹോട്ടലിൽ 16 വർഷം ഇയാൾ വെയിറ്ററായി ജോലി ചെയ്തിട്ടുണ്ട്. ഇതിനുശേഷമാണ് അൽ സറഫ റിക്രൂട്ട്മെന്റ് സ്ഥാപനം തുടങ്ങി ഓരോരുത്തരിൽനിന്നും 20 ലക്ഷം വീതം വാങ്ങിയെടുത്തത്.
കുവൈറ്റിലേക്ക് നഴ്സുമാരെ അയയ്ക്കാൻ കുവൈറ്റ് ആരോഗ്യവകുപ്പിൽ നിന്നു ലഭിച്ച കരാറനുസരിച്ച് ഒരാളിൽ നിന്ന് 19000 രൂപ ഈടാക്കാമെന്നിരിക്കെ കൊച്ചി കേന്ദ്രമായി ഇയാൾ 1700 നഴ്സുമാരിൽ നിന്നും വാങ്ങിയെടുത്തത് 19.50 ലക്ഷം വീതം. ഉന്നത യോഗ്യതയുള്ള ഏറെപ്പേർക്കും ജോലി ലഭിച്ചില്ല. കുവൈറ്റിൽ എത്തിയശേഷവും കൂടുതൽ തുക ഇയാൾ ആവശ്യപ്പെട്ടു.
ചിലരിൽ നിന്നും ബ്ലാങ്ക് ചെക്കും എഴുതിവാങ്ങി. പാന്പാടിയെ നടുക്കിയ ഒരു വെടിവയ്പുകേസിലും കുര്യൻ ഉതുപ്പ് പ്രതിയാണ്. 2009ൽ ബന്ധു ജോജിയെ വെടിവെച്ച കേസിലാണ് ഇയാൾ പ്രതിയായത്. മണർകാട് സ്റ്റേഷനിലാണ് ഈ കേസുള്ളത്. എം.യു. വർഗീസ്, എം.യു. ഉതുപ്പ് എന്നിങ്ങനെ വിവിധ പേരുകളിൽ ഒന്നിലേറെ പാസ്പോർട്ടുകൾ ഇയാൾക്കുള്ളതായി പോലീസ് പറയുന്നു.
ഉതുപ്പിന്റെ മറ്റു തിരിച്ചറിയൽ രേഖകളിൽ എം.യു. വർഗീസ്, എം.വി. ഉതുപ്പ്, ഉതുപ്പ് വർഗീസ്, വർഗീസ് ഉതുപ്പ് മൈലക്കാട്ട് തുടങ്ങി നിരവധി പേരുകളാണുള്ളത്. ഇതിനു പുറമെ കൊച്ചുമോൻ, കമാൻഡർ വർഗീസ് എന്നീ പേരുകളിലും പുതുപ്പള്ളിയിൽ ഉതുപ്പ് അറിയപ്പെട്ടിരുന്നു.
കോടികളുടെ ബിസിനസ് സാമ്രാജ്യത്തിനുടമായയതോടെ പുതുപ്പള്ളിയുമായുള്ള ബന്ധം ഇയാൾ ഉപേക്ഷിച്ചു. പല വിദേശ രാജ്യങ്ങളിലും വാസമുറപ്പിച്ച ഇയാളുടെ നാട്ടിലെ സ്വത്തുവകകൾ നോക്കി നടത്തുന്നത് ബിനാമികളാണ്. അടുത്ത ബന്ധുക്കളും ഇപ്പോൾ പുതുപ്പള്ളിയിലും പാന്പാടിയിലുമില്ല. കാലങ്ങളോളം സ്പെഷൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച് പോലീസ് തട്ടിപ്പുകാരനെ അന്വേഷിച്ച് പാന്പാടിയുടെ ഉൗടുവഴികൾ കയറിയിറങ്ങിയതല്ലാതെ ഒരിക്കലും ഇയാൾ പിടിയിലായില്ല.
ഉതുപ്പ് വർഗീസിന്റെ പഴയ തട്ടകം പുതുപ്പള്ളി
10:43 PM Mar 29, 2017 | Deepika.com