ഗൂഡല്ലൂർ: വന്യമൃഗങ്ങളെ പിടിക്കാൻ പഞ്ചായത്തുവക ജലസംഭരണിക്കു സമീപം വച്ച വൈദ്യുതക്കെണിയിൽനിന്നു ഷോക്കേറ്റ്് യുവകർഷകൻ മരിച്ചു. നീലഗിരി പാട്ടവയൽ പിട്ടാപ്പിള്ളിൽ പരേതനായ ചാക്കോ-റോസമ്മ ദന്പതികളുടെ മകൻ സിബിയാണ്(36) മരിച്ചത്.
ഇതുമായി ബന്ധപ്പെട്ട് പാട്ടവയൽ സ്വദേശി പ്രവീഷിനെ(32) അന്പലമൂല പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി ഒന്പതോടെയാണ് സിബിയുടെ മരണം. വീടിനു ഏകദേശം 400 മീറ്റർ അകലെയുള്ള നെല്ലാക്കോട്ട പഞ്ചായത്തുവക സംഭരണിയിൽനിന്നു വെള്ളംതിരിക്കാൻ രാത്രി എട്ടരയോടെ പോയ സിബിയെ മണിക്കൂറിലധികം കഴിഞ്ഞിട്ടും മടങ്ങിവന്നില്ല.
ഇതേത്തുടർന്ന് വീട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ് വൈദ്യുതക്കെണിയിൽനിന്നു ഷോക്കേറ്റു മരിച്ചനിലയിൽ കണ്ടത്.
ബുധനാഴ്ച രാവിലെയാണ് ഇൻക്വസ്റ്റ് നടത്തിയത്. പന്തല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം വൈകുന്നേരം കൽപ്ര സെന്റ് മേരീസ് പള്ളിയിൽ സംസ്കരിച്ചു. ഭാര്യ: വിജി. മക്കൾ: ആൽബിൻ, അമൽ, അബിൻ. സഹോദരങ്ങൾ: ജോസ്, ബേബി, ജോയി, സെബാസ്റ്റ്യൻ, ലൂസി, മേരി.
വൈദ്യുതക്കെണിയിൽ നിന്നു ഷോക്കേറ്റ് യുവകർഷകൻ മരിച്ചു
10:36 PM Mar 29, 2017 | Deepika.com