പാലാ: നഗരത്തിലെ ബിവറേജസ് വിൽപ്പനശാല കടപ്പാട്ടൂരിലെ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റി സ്ഥാപിച്ചതിനെതിരെ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം ഭാരവാഹികളും ജനകീയ സമിതിയും സംയുക്തമായി ഇന്നലെ മദ്യവിൽപ്പന ശാല ഉപരോധിച്ചു. ബിജെപി കോട്ടയം ജില്ല ജനറൽ സെക്രട്ടറി കെ. പി. സുരേഷ് കുമാർ ഉപരോധസമരം ഉദ്ഘാടനം ചെയ്തു.
വീട്ടമ്മമാരടക്കം നൂറു കണക്കിനാളുകൾ ഉപരോധത്തിൽ പങ്കെടുത്തു. പ്രമുഖ തീർഥാടന കേന്ദ്രമായ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിനു സമീപം ജനജീവിതം ദുസഹമാക്കുന്ന മദ്യശാല അടച്ചുപൂട്ടുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സുരേഷ് കുമാർ പറഞ്ഞു.
കടപ്പാട്ടൂർ ദേവസ്വം സെക്രട്ടറി എസ്.ഡി. സുരേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള തീർഥാടകരെത്തുന്ന കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിനു സമീപം മദ്യ വിൽപ്പനശാല പ്രവർത്തിക്കാൻ അനുവദിക്കില്ലന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ മദ്യവിൽപ്പനശാല നടത്താൻ പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്ന് വാർഡ് മെംബർ മായാദേവി പറഞ്ഞു. മുത്തോലി ഗ്രാമപഞ്ചായത്തംഗം സുബ്രഹ്മണ്യൻ എളന്പിലക്കാട്ട്, ജനകീയ സമിതി നേതാക്കളായ സോമശേഖരൻ തച്ചേട്ട്, ജി. രണ്‍ജിത്, പി. ഭാസ്കരൻ നായർ, വിജയകുമാരൻ നായർ തോയ്ക്കത്തോട്ടം, മധു കോട്ടൂർ, ആനന്ദ്, സി.എസ്. സിജു, അനിൽ നാഥ്, സി. ആർ. മോഹനൻ, ബിമൽ വിജയനാഥ്, ശുഭ സുന്ദർരാജ്, അർച്ചന സൂര്യൻ എന്നിവർ പങ്കെടുത്തു. വനിതകളടക്കം സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്റ്റേഷനിലെത്തിയ പ്രവർത്തകരെ ജാമ്യം നൽകി വിട്ടയച്ചു.
വിദേശ മദ്യശാലയ്ക്കെതിരെ ജനകീയ പ്രക്ഷോഭം
09:42 PM Mar 29, 2017 | Deepika.com