കുറവിലങ്ങാട്: സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ തെരുവിലിറങ്ങി നടത്തിയ പ്രതിഷേധം കണക്കിലെടുക്കാതെ പോലീസ് സംരക്ഷണയിൽ സർക്കാർ മദ്യവിൽപ്പനശാലയുടെ പ്രവർത്തനം ജനവാസകേന്ദ്രത്തിൽ ആരംഭിച്ചു. പഞ്ചായത്തിലെ വരിക്കാനി ഭാഗത്താണ് ഇന്നലെ വൈകുന്നേരം ബിവറേജസ് കോർപറേഷന്റെ ചില്ലറ വിൽപ്പനശാല പ്രവർത്തനം തുടങ്ങിയത്. എംസി റോഡിൽ പോലീസ് സ്റ്റേഷന് സമീപം പ്രവർത്തിച്ചിരുന്ന മദ്യവിൽപ്പനശാല വൈകുന്നേരത്തോടെ വരിക്കാനി ഭാഗത്തേക്ക് മാറ്റുകയായിരുന്നു.
ലോറിയിൽ മദ്യമെത്തിക്കുന്നതറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. സ്വകാര്യ വ്യക്തിയുടെ വീട് കേന്ദ്രീകരിച്ചാണ് മദ്യവിൽപ്പന ആരംഭിച്ചത്. ഈ കെട്ടിടത്തിൽ വാടകക്കാരൻ താമസിക്കുകയായിരുന്നുവെന്ന് സമരക്കാർ പറയുന്നു. കടുത്തുരുത്തി സിഐയുടെ നേതൃത്വത്തിൽ കുറവിലങ്ങാട്, കടുത്തുരുത്തി, വെള്ളൂർ എസ്ഐമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ബിവറേജസിന് സംരക്ഷണം നൽകി മദ്യമിറക്കുകയായിരുന്നു.
പുതിയ സ്ഥലത്തെ പ്രവർത്തനത്തിന് ഡി ആൻഡ് ഒ ലൈസൻസ് ഇല്ലെന്ന് സമരക്കാർ ചൂണ്ടിക്കാട്ടിയെങ്കിലും രേഖകൾ പരിശോധിക്കൽ പോലീസിന്റെ പണിയല്ലെന്നും മദ്യപിക്കാനെത്തിയവരും ഇന്ത്യക്കാർതന്നെയാണെന്നുമായിരുന്നു ഉന്നത ഉദ്യോഗസ്ഥന്റെ നിലപാട്. പ്രതിഷേധിക്കാരിൽ ചിലരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭൂരിപക്ഷം വരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ പേര് രേഖപ്പെടുത്തി വിട്ടയയച്ചു. ഇതിനിടയിൽ മദ്യശാലയുടെ പ്രവർത്തനം നിർബാധം തുടരുകയും ചെയ്തു. തുടർന്നും നൂറിലേറെവരുന്ന സ്ത്രീകളടക്കമുള്ള തദ്ദേശവാസികൾ പ്രതിഷേധമായി രംഗത്തുണ്ട്. ഇതിനിടയിൽ സമരനേതൃത്വത്തിലുള്ള ഡോ. ജോസ് മാത്യുവിനെതിരെ ബിവറേജസിലെ ചില ജീവനക്കാർ ഭീഷണി മുഴക്കിയെന്നും പരാതിയുയർന്നിട്ടുണ്ട്.
വിവരമറിഞ്ഞ് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയടക്കമുള്ളവർ സ്ഥലത്തെത്തി സമരക്കാർക്ക് പിന്തുണയറിയിച്ചു. പഞ്ചായത്തംഗം രമാ രാജു, മുൻ അംഗം ബെഷി ബാബു, മദ്യവിരുദ്ധ സമിതി മേഖല പ്രസിഡന്റ് ബെന്നി കൊള്ളിമാക്കീൽ തുടങ്ങിവയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം രാത്രി വൈകിയും തുടരുന്നത്.
ജനവാസകേന്ദ്രത്തിൽ സർക്കാർ മദ്യശാലയ്ക്ക് തുടക്കം
09:42 PM Mar 29, 2017 | Deepika.com