കുമരകം: ഭൂ മാഫിയായെ സഹായിക്കാൻ കുമരകത്ത് ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച മത്സ്യസങ്കേതം തകർത്ത് ഹൗസ് ബോട്ട് ടെർമിനൽ നിർമിക്കുന്നത് വിവാദമാകുന്നു. വേന്പനാട്ടു കായലിലെ നാലുപങ്ക് ഭാഗത്ത് മൂന്നുവർഷം മുന്പ് ഫിഷറീസ് മാനേജ്മെന്റ് സൊസൈറ്റി (ഫിർമ) ക്കുവേണ്ടി സംസ്ഥാന തീരദേശ കോർപറേഷൻ നിർമിച്ച മത്സ്യ സങ്കേതത്തിലാണ് ടൂറിസം വകുപ്പ് ഹൗസ് ബോട്ട് ടെർമിനൽ നിർമാണം നടത്തുന്നത്.
വേന്പനാട്ടു കായൽ ഉൾപ്പെടെ കുട്ടനാടൻ ജലാശയങ്ങളിൽ മത്സ്യസന്പത്തു ക്രമാതീതമായി കുറയുന്നതിനു പരിഹാരമായി സ്വാമിനാഥൻ കമ്മീഷൻ നിർദേശിച്ച ആറു മത്സ്യ സങ്കേതങ്ങളിൽ ഒന്നാണ് നാലുപങ്കിൽ ഉണ്ടായിരുന്നത്. വേന്പനാട്ടുകായലിൽ പാതിരാമണലിനു സമീപത്തും നാലുപങ്കിലുമാണ് മത്സ്യസങ്കേതം നിർമിച്ചത്.
20 വർഷം മുന്പ് കവണാറ്റിൻകര കാർഷിക ഗവേഷണ കേന്ദ്രം ഫിഷറീസ് വകുപ്പ് മേധാവി ഡോ. കെ.ജി. പദ്മകുമാർ നിർമിച്ച മത്സ്യ സങ്കേതത്തിന്റെ വിജയമാണ് കൂടുതൽ മത്സ്യസങ്കേതങ്ങൾ നിർമിക്കാൻ പ്രേരണയായത്. ഇന്ത്യയിലെ ആദ്യത്തെ മത്സ്യസങ്കേതമായിരുന്നു കവണാറ്റിൻകരയിൽ. 11 ലക്ഷം രൂപ ചെലവിലാണ് അന്ന് ആദ്യത്തെ മത്സ്യസങ്കേതം നിർമിച്ചത്.
മൂന്നുവർഷം മുന്പ് സ്ഥാപിച്ച നാലുപങ്കിലെ മത്സ്യസങ്കേതത്തിനു 20 ലക്ഷം രൂപയായിരുന്നു ചെലവ്. 3.29 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ബോട്ട് ടെർമിനലിന്റെ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 40 ഹൗസ്ബോട്ടുകൾക്കു പാർക്ക് ചെയ്യുന്നതിനും വിശ്രമകേന്ദ്രങ്ങളും റസ്റ്ററന്റും മറ്റു സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്.
മത്സ്യസങ്കേതത്തിൽ ഹൗസ് ബോട്ട് ടെർമിനൽ നിർമിക്കുന്നത് സമീപത്തെ വൻകിട ഭൂമാഫിയായെ സഹായിക്കാനാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഹൗസ് ബോട്ട് ടെർമിനൽ നിർമാണം വിവാദമാകുന്നു
01:50 AM Mar 29, 2017 | Deepika.com