ഏറ്റുമാനൂർ: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന് 22,65,18,760 രൂപ വരവും 21,73,60,210 രൂപ ചെലവും 91,58,550 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്.
ബ്ലോക്ക് പഞ്ചായത്തിനെ തരിശുഭൂമി രഹിത ബ്ലോക്ക് പഞ്ചായത്താക്കാനുള്ള പദ്ധതി ശ്രദ്ധേയമാകുന്നു. ജോയിന്റ്് ലയബിലിറ്റി ഗ്രൂപ്പുകളെ തെരഞ്ഞെടുത്ത് ധനസഹായം നൽകി തരിശുഭൂമി കൃഷിക്ക് ഉപയുക്തമാക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയിൽ 50 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഭവന നിർമാണത്തിന് 1.72 കോടിയുടെ രൂപയും കുടിവെള്ള വിതരണത്തിന് 50 ലക്ഷം രൂപയും മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവക്ക് 20 ലക്ഷം രൂപ വീതവും പച്ചക്കറി, തെങ്ങ്കൃഷി, മത്സ്യബന്ധനം എന്നിവക്കും തീറ്റപ്പുൽ കൃഷിക്കും വനവൽക്കരണത്തിനും 10 ലക്ഷം രൂപ വീതവും വകയിരുത്തി. പട്ടകജാതി ക്ഷേമത്തിന് 45 ലക്ഷവും പട്ടികവർഗ ക്ഷേമത്തിന് 5.71 ലക്ഷവുമുണ്ട്.
നീണ്ടൂർ ചോഴിയപ്പാറ പാടശേഖരത്തിൽ നബാർഡിന്റെ ധനസഹായത്തോടെ 30 ലക്ഷം രൂപ മുടക്കി പാലം നിർമിക്കും. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി അതിരന്പുഴ പഞ്ചായത്തിലെ പെണ്ണാർതോട് സംരക്ഷണം എന്ന പ്രൊജക്ടിനു നബാർഡിൽനിന്നും 10 ലക്ഷംരൂപ പ്രതീക്ഷിക്കുന്നു. പെണ്ണാർത്തോട്ടിലെ പോള വാരി ജലഗതാഗതം പുനഃസ്ഥാപിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 2.5 ലക്ഷം രൂപ നീക്കിവച്ചു. കുമരകം കമ്യൂണിറ്റി ഹെൽത്ത് സെന്ററിനെ ആധുനിക നിലവാരത്തിൽ എത്തിക്കുന്നതിന് അഞ്ച് വർഷംകൊണ്ട് 1.5 കോടിയുടെ രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തും. ഇതിനായി നടപ്പു വർഷം 30 ലക്ഷം രൂപ നീക്കിവച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയർപേഴ്സണും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ലളിത സുജാതൻ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ്് പി.വി. മൈക്കിൾ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങൾക്ക് പുറമെ നീണ്ടൂർ, കുമരകം, തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റുമാരും ചർച്ചയിൽ പങ്കെടുത്തു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന് 22.65 കോടിയുടെ ബജറ്റ്
01:49 AM Mar 29, 2017 | Deepika.com