ചിങ്ങവനം: ഒരിടവേളക്കുശേഷം പനച്ചിക്കാട് പഞ്ചായത്ത് ഭരണം വീണ്ടും പ്രതിസന്ധിയിലേക്ക്്. ഇതിന്റെ സൂചനയെന്നോണം ഇന്നലെ നടക്കേണ്ടിയിരുന്ന ബജറ്റ് അവതരണം പ്രതിപക്ഷത്തിന്റെ പ്രതിഷേധം മൂലം പാസാക്കാനായില്ല.
വഴിവിളക്കുകളുടെ കാര്യത്തിലുണ്ടായ തർക്കം മൂലമാണ് പ്രതിഷേധമുയർന്നത്. കഴിഞ്ഞ സാന്പത്തിക വർഷം അവതരിപ്പിച്ച ബജറ്റിൽ അഞ്ചു ലക്ഷം രൂപയാണ് വഴിവിളക്കുകൾക്കായി മാറ്റി വച്ചിരുന്നത്. എന്നാൽ യാതൊരു വിധ പ്രവർത്തനങ്ങളും നടത്തിയില്ലെന്നു പ്രതിപക്ഷം ആരോപിച്ചു. ഇതിനായി ഇന്നലെ അവതരിപ്പിച്ച ബജറ്റിൽ 10 ലക്ഷം രൂപ മാറ്റിവച്ചു. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷാംഗങ്ങൾ ബജറ്റ് അവതരണത്തിന് ഇടയിൽ ഇറങ്ങിപ്പോയത്. തുടർന്ന് ബജറ്റ് പാസായതുമില്ല. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് കരാറുകാരെ വിളിച്ചു വരുത്തി ഏപ്രിൽ 10നു മുന്പായി വഴിവിളക്കുകളുടെ കാര്യത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പു നൽകി. എന്നാൽ പ്രശ്നം പരിഹരിച്ചിട്ടു മതി ബജറ്റ് അവതരണം എന്ന നിലപാടിലാണ് പ്രതിപക്ഷ അംഗങ്ങൾ.
ഈ സാന്പത്തിക വർഷം തന്നെ ബജറ്റ് പാസാകാതെ വന്നാൽ അടുത്ത സാന്പത്തിക വർഷത്തിലെ പദ്ധതികൾ ഒന്നും നടക്കില്ല. അങ്ങനെ വന്നാൽ ഒരിടവേളയ്ക്കു ശേഷം വീണ്ടും പഞ്ചായത്തിൽ ഭരണ പ്രതിസന്ധി ഉണ്ടാകാനാണ് സാധ്യത.
കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് നിരന്തരം ഭരണ പ്രതിസന്ധി ഉണ്ടാകുകയും നിരവധി തവണ പ്രസിഡന്റും, വൈസ് പ്രസിഡന്റും മാറിമറിഞ്ഞു ഭരണം അവതാളത്തിലാകുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തെ കോണ്ഗ്രസും, ബിജെപിയും കൈകോർത്താൽ എൽഡിഎഫിന്റെ നിയന്ത്രണത്തിലുള്ള ഭരണം മറിച്ചിടാനാകുമെന്നുള്ളതിനാൽ പഞ്ചായത്ത് ഭരണം വീണ്ടും പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
ബജറ്റ് പാസാക്കാനായില്ല; പനച്ചിക്കാട്ട് പഞ്ചായത്ത് ഭരണം വീണ്ടും പ്രതിസന്ധിയിലേക്ക്
01:49 AM Mar 29, 2017 | Deepika.com