മട്ടന്നൂർ: ചെളി തെറിപ്പിച്ചതു ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ ബസ് ഡ്രൈവർ മർദിച്ചത് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി. ഇന്നലെ വൈകുന്നേരം നാലരയോടെ ചാവശേരി പഴയ പോസ്റ്റാഫീസ് സ്റ്റോപ്പിലായിരുന്നു സംഭവം.
മർദനത്തിൽ മുഖത്ത് പരിക്കേറ്റ പരിയാരത്തെ വി.വാഹിദിനെ (60) മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നു കണ്ണൂരിലേക്ക് പോകുകയായിരുന്ന ആഷിക് ബസിലെ ഡ്രൈവറാണ് മർദിച്ചതെന്ന് വാഹിദ് പറഞ്ഞു.
അമിത വേഗതയിൽ പോവുകയായിരുന്ന ബസ് ചാവശേരി ജുമാ മസ്ജീദിന് സമീപത്തു വച്ച് ബൈക്ക് യാത്രക്കാരുടെ മേൽ ചെളിതെറിപ്പിക്കുകയായിരുന്നുവത്രെ. ബസിനെ പിന്തുടർന്ന ബൈക്ക് യാത്രികർ പഴയ പോസ്റ്റാഫീസ് സ്റ്റോപ്പിൽ വച്ച് ബസിന് മുന്നിൽ ബൈക്ക് നിർത്തി ചോദ്യം ചെയ്തതോടെയാണ് ഡ്രൈവർ മർദിച്ചത്. ബൈക്ക് യാത്രികനും ഡ്രൈവറും തമ്മിൽ വാക്കേറ്റവും സംഘർഷാവസ്ഥയും ഉണ്ടായി.
ഇതോടെ നാട്ടുകാരും കൂടി. അസഭ്യം പറഞ്ഞതിനാണ് മർദിച്ചതെന്നാണ് ബസ് ഡ്രൈവർ പറഞ്ഞത്.
സംഘർഷാവസ്ഥയെ തുടർന്ന് മട്ടന്നൂർ - ഇരിട്ടി റൂട്ടിൽ അല്പനേരം ഗതാഗതം തടസപ്പെട്ടു. തുടർന്നു മട്ടന്നൂരിൽ നിന്നു പോലീസ് എത്തി ബസ് കസ്റ്റഡിയിലെടുത്തു.
ചെളി തെറിപ്പിച്ച സംഭവം; മട്ടന്നൂരിൽ സംഘർഷാവസ്ഥ
01:43 AM Mar 29, 2017 | Deepika.com