പാലോട്: തദേശസ്ഥാപന ചരിത്രത്തിൽ നൂതന സംരംഭമായി ഗ്രീൻമിൽക്ക് വിപണിയിലെത്തി. ചെറ്റച്ചലിൽ നടന്ന ചടങ്ങിൽ ഗ്രീൻ മിൽക്ക് വിതരണ പദ്ധതി ഉദ്ഘാടനവും ആട് വളർത്തൽ കേന്ദ്രം, മണ്ണിര കന്പോസ്റ്റ് നിർമാണ യൂണിറ്റ്, നവീകരിച്ച കുളം, കന്നുകുട്ടി ഷെഡ്, ഓഫീസ് സമുച്ചയം എന്നിവയുടെ നിർമാണോദ്ഘാടനവും മന്ത്രി കെ. രാജു നിർവഹിച്ചു. രണ്ട് വർഷത്തിനുള്ളിൽ ക്ഷീരമേഖല സ്വയംപര്യാപ്തമാക്കുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിലവിൽ ആവശ്യമായതിന്റെ 75 ശതമാനം പാൽ ഉത്പാദിപ്പിക്കുന്നുണ്ട്. ക്ഷീരമേഖല സജീവമാക്കി രണ്ട് വർഷത്തിനുള്ളിൽ സ്വയം പര്യാപ്തതയെന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കും. മൃഗ - ക്ഷീര വകുപ്പുകൾ സംയുക്തമായി പശുക്കളെ ഇൻഷ്വർ ചെയ്യുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു. 75 ശതമാനം ഇൻഷ്വറൻസ് പ്രീമിയം തുക സർക്കാർ സബ്സിഡിയായി നൽകും. കർഷകരുടെ ആവശ്യം പരിഗണിച്ചാണിത്. വരും വർഷങ്ങളിൽ മുഴുവൻ കന്നുകാലികളെയും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പാൽ വില വർധനയ്ക്ക് മിൽമയ്ക്ക് അനുമതി നൽകിയത് വർധനയുടെ പൂർണഗുണം കർഷകർക്ക് ലഭിക്കണമെന്ന നിബന്ധനയോടെയായിരുന്നു. വർധിപ്പിച്ച തുകയുടെ ഗുണഫലം കർഷകർക്ക് ലഭിച്ചിട്ടില്ലെങ്കിൽ അക്കാര്യം പരാതിപ്പെടണം. തീറ്റപ്പുൽക്കൃഷിക്ക് സർക്കാർ സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുഹെക്ടർ സ്ഥലത്ത് ഒരു വർഷം കൃഷി ചെയ്യുന്നവർക്ക് 20000 രൂപയാണ് സബ്സിഡി. ഒരുഹെക്ടറിനു താഴെ കൃഷിചെയ്യുന്നവർക്ക് ആനുപാതികമായ സബ്സിഡിക്കുറവ് ഉണ്ടാകും. ഫാം ടൂറിസം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചെറ്റച്ചൽ, വിതുര, ജഴ്സി ഫാമുകളെ സംയോജിപ്പിച്ചാണ് പദ്ധതി. പ്രതിദിനം 1200 ലിറ്റർ പാൽ അരലിറ്റർ പാക്കറ്റുകളിൽ തുടക്കത്തിൽ വിപണിയിലെത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷത വഹിച്ചു. കെ.എസ്. ശബരീനാഥ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ബി.പി. മുരളി, മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ. എൻ.എൻ. ശശി, ചെറ്റച്ചൽ ഫാം അസി. ഡയറക്ടർ ഡോ. ഇ.കെ. ഈശ്വരൻ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
ക്ഷീരമേഖല രണ്ട് വർഷത്തിനുള്ളിൽ സ്വയം പര്യാപ്തമാക്കും: മന്ത്രി കെ. രാജു
01:34 AM Mar 29, 2017 | Deepika.com