കിഴക്കന്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പള്ളിക്കരയിൽ പ്രവർത്തിക്കുന്ന കുമാരപുരം ഗവ. ഹോമിയോ ഡിസ്പെൻസറി കത്തി നശിച്ചു. മരുന്നുകളും ഉപകരണങ്ങളുമടക്കം 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ആശുപത്രി സൂപ്രണ്ട് ഡോ. വത്സ അറിയിച്ചു. ഇലക്ട്രിക്ക് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനുള്ള കാരണമെന്നാണ് വിലയിരുത്തൽ.
ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കുമാരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിൽ താത്കാലികമായി പ്രവർത്തിച്ചിരുന്ന ഡിസ്പെൻസറിയിൽനിന്നു തീ ഉയരുന്നത് സമീപത്തെ വീട്ടിലുള്ളവരാണ് ആദ്യം കണ്ടത്. ഇവരും ഡിസ്പെൻസറിക്കു മുന്നിലെ ചായക്കടക്കുള്ളിലുണ്ടായിരുന്നവരും ചേർന്ന് പട്ടിമറ്റം, തൃക്കാക്കര അഗ്നിശമന സേനകളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
ഫയർഫോഴ്സെത്തി തീയണച്ചെങ്കിലും കെട്ടിടം പൂർണമായും കത്തി നശിച്ചിരുന്നു. ഡിസ്പെൻസറിയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ആൽക്കഹോൾ അടങ്ങിയ മരുന്നുകളാണ് തീ വ്യാപിക്കാൻ കാരണമായത്. മരുന്നുകൾ കൂടാതെ ഡിസ്പെൻസറിയ്ക്കുള്ളിലെ കംപ്യൂട്ടർ, മേശ, കസേര, അലമാര തുടങ്ങിയവയും പൂർണമായും കത്തിയമർന്നു. ഡിസ്പെൻസറിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണം പള്ളിക്കര മാർക്കറ്റിനു സമീപം പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് ആശുപത്രി വികസന സമിതിയംഗം എൻ.വി. വാസു പറഞ്ഞു. ഡോക്ടർ വത്സയടക്കം അഞ്ചു ജീവനക്കാരാണ് ഡിസ്പെൻസറിയിലുള്ളത്.
കുന്നത്തുനാട് സിഐ ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഡിഎംഒ ഡോ. റെജി, പഞ്ചായത്തംഗം എൻ.വി. രാജപ്പൻ, വാർഡ് മെന്പർ ജിജോ. വി. തോമസ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. അബൂബക്കർ, വൈസ് പ്രസിഡന്റ് നെസി ഉസ്മാൻ എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു.
ഡിസ്പെൻസറിയുടെ പ്രവർത്തനത്തിനായി താത്ക്കാലിക സംവിധാനം ഉടൻ പഞ്ചായത്താരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. അബൂബക്കർ പറഞ്ഞു. അടിയന്തര ധനസഹായമായി ഇരുപത്തി അയ്യായിരം രൂപയും അനുവദിച്ചിട്ടുണ്ട്.
ഗവ. ഹോമിയോ ഡിസ്പെൻസറി കത്തിനശിച്ചു
01:25 AM Mar 29, 2017 | Deepika.com