ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഫെബ്രുവരി ഒന്നിനു നടത്താനിരിക്കുന്ന കേന്ദ്ര ബജറ്റ് മാറ്റിവയ്ക്കണമെന്ന പൊതുതാത്പര്യ ഹർജിയുടെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതി. ബജറ്റ് നേരത്തെ നടത്തുന്നതിൽ ഏതു നിയമമാണ് ലംഘിക്കപ്പെട്ടതെന്നു ചോദിച്ച ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹർ അധ്യക്ഷനായ ബെഞ്ച്, വിഷയം ശരിക്കു പഠിച്ച് അവതരിപ്പിക്കുന്നതിനായി ഒരു അവസരം കൂടി നൽകാമെന്നു ഹർജിക്കാരനോടു വ്യക്തമാക്കി.
അഭിഭാഷകനായ എം.എൽ. ശർമയാണ് ഇതു സംബന്ധിച്ച പൊതുതാത്പര്യ ഹർജി സുപ്രീം കോടതിയിൽ നൽകിയത്. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തീയതികൾക്കു മുന്നോടിയായി ബജറ്റ് അവതരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികളും ആശ്വാസ നടപടികളും വോട്ടർമാരെ സ്വാധീനിക്കുന്നതാകാമെന്നും ശർമ ചൂണ്ടിക്കാട്ടി. എന്നാൽ, ഇവയ്ക്ക് ഏതെങ്കിലും അടിസ്ഥാനപരമായ തെളിവുകളുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാൻ കോടതി ഹർജിക്കാരനോട് ആവശ്യപ്പെട്ടു.
അതിനായി ഒരു അവസരം കൂടി നൽകാമെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് ഖെഹറും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡും ഹർജി ജനുവരി 20നു പരിഗണിക്കാമെന്നും അറിയിച്ചു.
ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹർ അധ്യക്ഷനായ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.
ബജറ്റ് അവതരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്.
കേന്ദ്ര ബജറ്റ്: ഹർജിയുടെ സാധുത ചോദ്യം ചെയ്തു സുപ്രീം കോടതി
01:07 AM Jan 14, 2017 | Deepika.com