കാസർഗോഡ്: ജില്ലയിൽ ഹൊസ്ദുർഗ് താലൂക്കിലെ ഉദുമ, പളളിക്കര-1, പളളിക്കര-2, കീക്കാൻ, ചിത്താരി, അജാനൂർ, ഹൊസ്ദുർഗ്, ചെറുവത്തൂർ, പിലിക്കോട്, മാണിയാട്ട് എന്നീ 10 വില്ലേജുകളിൽ റീസർവേ പ്രവർത്തനം തുടങ്ങി. 2002 ൽ ജില്ലയിൽ റീസർവേ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും കാസർഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലായി 12 വില്ലേജുകളിൽ മാത്രം റീസർവേ പൂർത്തിയാക്കി റവന്യൂ ഭരണത്തിന് കൈമാറിയിരുന്നു.
പരിമിതമായ ജീവനക്കാരെ മാത്രം ഉപയോഗിച്ചാണ് ഈ പ്രവർത്തനം പൂർത്തിയാക്കിയിട്ടുളളത്. ഇതോടൊപ്പം ജില്ലയിലെ മറ്റു വികസന പ്രവർത്തനങ്ങൾക്കുളള ഭൂമി ഏറ്റെടുക്കുന്ന ജോലികളും സമയബന്ധിതമായി പൂർത്തിയാക്കാനായിട്ടുണ്ട്.
2012ൽ സർക്കാർ ഭൂമിയിൽ മാത്രമായി നിജപ്പെടുത്തിയ റീസർവേ പ്രവർത്തനം പുനഃസ്ഥാപിച്ച് സർക്കാർ ഉത്തരവാകുകയും ഇതിന്റെ ഭാഗമായി ജില്ലയിൽ പ്രാഥമിക ഘട്ടത്തിൽ കൃത്യമായ ആക്ഷൻ പ്ലാനോടും സമയബന്ധിതമായും നിർദിഷ്ട വില്ലേജുകളിൽ റീസർവേ ആരംഭിക്കുകയാണ്.
റീസർവേ സമയത്ത് ആധാരങ്ങൾ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്ത് സ്ഥലത്തിന്റെ കൈവശാതിർത്തി കൃത്യമായി ചൂണ്ടിക്കാട്ടി അതിർത്തി തർക്കങ്ങൾ ഒഴിവാക്കാം. റീസർവേയിൽ ശരിയായ പേരുവിവരങ്ങൾ ചേർത്ത് റിക്കാർഡുകൾ തയാറായില്ലെങ്കിൽ ഭാവിയിൽ ഭൂമിസംബന്ധമായ ഇടപാടുകൾക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് അസി. ഡയറക്ടർ പറഞ്ഞു.ഇത്തവണ റീസർവേ പ്രവർത്തനങ്ങളിൽ പരാതിരഹിത റീസർവേ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഈ പ്രവർത്തനങ്ങൾ ഓരോ വില്ലേജിലേയും ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ, വായനശാലകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങി എല്ലാവരുടേയും പൂർണ സഹകരണത്തോടെയാണ് നടത്തുക.
ഇതിനായി ജില്ലാതലത്തിലും പ്രാദേശികതലത്തിലും മോണിറ്ററിംഗ് കമ്മറ്റികൾ രൂപീകരിക്കും.ഓരോ ഭൂവുടമസ്ഥരുടെയും കൈവശഭൂമിയുടെ അതിർത്തികൾ വ്യക്തമായി ഉണ്ടായിരിക്കണം.
ആധാരം, പട്ടയം, പട്ടയസ്കെച്ച് തുടങ്ങിയ ഭൂമിയുടെ പ്രമാണങ്ങൾ ആവശ്യപ്പെടുന്പോൾ ഹാജരാക്കേണ്ടതാണ്. റീസർവേ ഉദ്യോഗസ്ഥർക്ക് കൃത്യമായവിവരങ്ങൾ നൽകണം. ഭൂമിയുടെ അതിർത്തിയിൽ സർവേകല്ലുകൾ സ്ഥാപിക്കുന്നതിന് സഹകരിക്കുകയും അതിർത്തികളിലെ കാടുകൾ വെട്ടിത്തെളിക്കുകയും വേണം.
നിലവിൽ ഉപയോഗിച്ചുവരുന്ന റവന്യൂ റിക്കാർഡുകൾ 1920 കാലഘട്ടത്തിൽ തയ്യാറാക്കിയവയാണ്. ഈ റിക്കാർഡുകളിൽ നാളതീകരണ ജോലികളും പോക്കുവരവും യഥാസമയം നടക്കാതിരുന്നതിനാൽ കൈവശങ്ങളിലുണ്ടായ മാറ്റങ്ങൾ റവന്യൂ റിക്കാർഡുകളിൽ വന്നിട്ടില്ല. റീസർവേ നടക്കുന്നതിലൂടെ സുഗമമായ റവന്യൂ ഭരണത്തിനും സർക്കാർ ഭൂമിയുടെ സംരക്ഷണത്തിനും സഹായകമാകും.
ഓരോ കൈവശത്തിനും തണ്ടപ്പേരും സർവേ നന്പറും സബ്ഡിവിഷൻ നന്പറും വിസ്തീർണവും ലഭിക്കുകയും ഓരോ കൈവശക്കാരനും ആവശ്യമായ ഫീസ് അടച്ചാൽ ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കുകയും ചെയ്യും.
സർക്കാർ ഭൂമിയുടെ അളവുകൾ കൃത്യമായി നിലനിർത്തുന്നതിനാൽ കയ്യേറ്റങ്ങൾ കണ്ടെത്താൻ സാധിക്കും. 426 സർവേയർ, ഡ്രാഫ്റ്റ്സ്മാൻ, 10 സൂപ്രണ്ട്, മൂന്ന് അസി.ഡയറക്ടർമാർ കോഓർഡിനേറ്ററായി ഒരു ഡെപ്യൂട്ടി ഡയറക്ടർ എന്നിങ്ങനെയാണ് സർവേ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുളളത്.
പരാതിരഹിത റീസർവേ നടപ്പാക്കും
01:53 AM Mar 28, 2017 | Deepika.com