തിരുവനന്തപുരം: രജിസ്റ്റർ കണ്ട് ബോധ്യപ്പെട്ടിട്ടും വിവാഹം നടന്നിട്ടില്ലെന്ന് പറഞ്ഞ് വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ് നിരസിച്ച നഗരസഭയോട് 30 ദിവസത്തിനുള്ളിൽ സർട്ടിഫിക്കേറ്റ് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥർ വിവാഹ സ്ഥലമായ പള്ളി സന്ദർശിച്ച് രേഖകൾ ഒരിക്കൽ കൂടി പരിശോധിച്ച ശേഷം സർട്ടിഫിക്കേറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി.മോഹനദാസിന്റെ ഉത്തരവ്. തിരുമല സ്വദേശിനി നൽകിയ പരാതിയിലാണ് ഉത്തരവ്. കമ്മീഷൻ നഗരസഭാ സെക്രട്ടറിയിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
രേഖകൾ പരിശോധിച്ചതിൽ നിന്നും പരാതിക്കാരിയുടെ വിവാഹം പൂജപ്പുര സെവൻത് ഡേ അഡ്വന്റിസ്റ്റ് പള്ളിയിലാണ് നടന്നതെന്ന് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. വിവാഹം നടന്നോ എന്നറിയാൻ തിരുമല ഹെൽത്ത് ഇൻസ്പെക്ടർ പള്ളി രജിസ്റ്ററിൽ പരിശോധന നടത്തിയെങ്കിലും അങ്ങനെയൊരു വിവാഹം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
എന്നാൽ കേസ് പരിഗണനക്കെടുത്തപ്പോൾ പൂജപ്പുര സെവൻത് ഡേ പള്ളിയിൽ നിന്നും നൽകിയ വിവാഹ സർട്ടിഫിക്കേറ്റ് പരാതിക്കാരി ഹാജരാക്കി. പള്ളിയിൽ പരാതിക്കാരിയുടെ വിവാഹം നടന്നതായി സർട്ടിഫിക്കേറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട രജിസ്റ്റർ പള്ളിയുടെ റീജിയണൽ ഓഫീസിൽ ലഭ്യമാണെന്നും നഗരസഭയിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ അത് കണ്ട് ബോധ്യപ്പെട്ടതാണെന്നും പരാതിക്കാരി അറിയിച്ചു.
സർട്ടിഫിക്കേറ്റ് നൽകിയശേഷം കമ്മീഷനിൽ നടപടി റിപ്പോർട്ട് ഫയൽ ചെയ്യണമെന്നും കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശിച്ചു.
വിവാഹം നടന്നിട്ടില്ലെന്ന് പറഞ്ഞ് നഗരസഭ നിരസിച്ച സർട്ടിഫിക്കറ്റ് 30 ദിവസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
12:51 AM Mar 28, 2017 | Deepika.com