തിരുവനന്തപുരം: തന്പാനൂർ റെയിൽവേ സ്റ്റേഷനു സമീപം കടത്തിക്കൊണ്ടുവന്ന ശേഷം ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട 10 കിലോ കഞ്ചാവ് എക്സൈസ് സ്പെഷൽ സ്ക്വാഡ് സംഘം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം പുലർച്ചെ 1.30 ഓടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ചില്ലറ വിൽപനയ്ക്കായി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. എക്സൈസ് സംഘത്തെ കണ്ട് കഞ്ചാവ് ഉപേക്ഷിച്ചു കടന്നുപോയവരെപ്പറ്റിയുള്ള അന്വേഷണം ആരംഭിച്ചു.
പുലർച്ചെ 3.15നും കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ കവാടത്തിനു മുൻവശത്ത് കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ടുവന്നതിനു പശ്ചിമബംഗാൾ കുച്ച്ബീഹാർ സ്വദേശി പാണിഗ്രാമിൽ ജയനാഥന്റെ മകൻ മണ്ഡൽ കാർത്തിക ചന്ദ്ര(47) യെയും എക്സൈസ് സ്പെഷൽ സ്ക്വാർഡ് സംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ കൈയിൽ നിന്നും 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്ക് നഗരത്തിലെ കഞ്ചാവ് വിപണന സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുന്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തിരുവനന്തപുരം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വൈ. ഷിബുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ വി. ഷാബു, പ്രിവന്റീവ് ഓഫീസർമാരായ ഏലിയാസ് റോയ്, പി.എസ്. ബൈജു, സിവിൽ എക്സൈസ് ഓഫീസർ ആർ. റിജു എന്നിവർ പങ്കെടുത്തു.
ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 10 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി
12:50 AM Mar 28, 2017 | Deepika.com