കൊച്ചി: നൂറു കുളങ്ങൾ അന്പതു ദിവസത്തിനുള്ളിൽ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുമായി ജില്ലാഭരണകൂടം. കൊച്ചിൻ ഷിപ് യാർഡുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്ക് ഏപ്രിൽ രണ്ടിനു തുടക്കമാകും. പദ്ധതിയുടെ പ്രഖ്യാപനയോഗം എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിൽ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും നടപ്പാക്കുന്ന പദ്ധതി വരൾച്ചയെ ഫലപ്രദമായി നേരിടാൻ സഹായിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ജലദൗർലഭ്യം നേരിടാൻ ഇപ്പോൾ തന്നെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. വരും മാസങ്ങളിൽ വരൾച്ച കൂടുതൽ രൂക്ഷമാകും. ലഭ്യമാകുന്ന വെള്ളം സംരക്ഷിക്കാനുള്ള വഴികൾ ആരായണം. ചെളിയും പായലും കളഞ്ഞ് കുളങ്ങൾ വൃത്തിയാക്കുന്നതിനു പുറമെ അവ സംരക്ഷിക്കണം. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവ നടപ്പാക്കാവുന്നതാണെന്നും ആശാ സനിൽ പറഞ്ഞു.
കുളങ്ങളുടെ സംരക്ഷണം പ്രദേശവാസികളുടെ കൂടി ഉത്തരവാദിത്വമാകണമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള പറഞ്ഞു. കുളങ്ങൾ വൃത്തിയാക്കുകയും നവീകരിക്കുകയും ചെയ്ത ശേഷം അവ സംരക്ഷിക്കാത്ത അനവധി ഉദാഹരണങ്ങളുണ്ട്. അതുകൊണ്ടു തന്നെ ജില്ലാ ഭരണകൂടത്തിന്റെ മാത്രം ചുമതലയാണിതെന്നു കരുതരുത്. 100 കുളങ്ങൾ 50 ദിവസത്തിനുള്ളിൽ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിപ്രകാരം ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനത്തിലെയും ഒരു കുളമെങ്കിലും തെരഞ്ഞെടുക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. ഇത് ഒരു മാതൃകയാക്കി, തുടർന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും നാട്ടുകാരും ചേർന്ന് പ്രദേശത്തെ മറ്റ് ജലസ്രോതസുകൾകൂടി വൃത്തിയാക്കണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കു പുറമെ സന്നദ്ധസംഘടനകൾ, എൻഎസ്എസ്, വിദ്യാർഥികൾ, യുവജനങ്ങൾ, തുടങ്ങി എല്ലാവരെയും പങ്കാളികളാക്കാനാണ് ഉദ്ദേശിക്കുന്നത്. കുടിവെള്ള ലഭ്യത ഉറപ്പാക്കാനായിരിക്കും പ്രഥമ പരിഗണനയെന്നും കളക്ടർ പറഞ്ഞു.
ഓരോ തദ്ദേശസ്ഥാപനത്തിലും ജല ഓഡിറ്റിംഗ് നടപ്പാക്കണമെന്നും അതത് പ്രദേശത്തെ ജല ആസ്തി കണ്ടെത്തണമെന്നും എസ്സിഎംഎസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സണ്ണി ജോർജ് പറഞ്ഞു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പ്രാദേശികമായ ജലനയം രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിൻ ഷിപ്യാർഡിന്റെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതിയിലുൾപ്പെടുത്തിയാണ് 100 കുളങ്ങളുടെ പുനരുജ്ജീവനത്തിനാവശ്യമായ സാന്പത്തികസഹായം നല്കുന്നതെന്ന് ഷിപ്യാർഡ് ജനറൽ മാനേജർ എം ഡി വർഗീസ് പറഞ്ഞു.
ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. വിവിധ പ്രദേശങ്ങളിൽ സംരക്ഷിക്കേണ്ട കുളങ്ങളുടെ വിവരങ്ങൾ അവർ യോഗത്തിൽ ഉന്നയിച്ചു. കുളം ശാസ്ത്രീയമായി വൃത്തിയാക്കി ചുറ്റും സംരക്ഷണഭിത്തി കെട്ടണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
ലോകജലദിനത്തിൽ നടന്ന ചടങ്ങിൽ ജല സംരക്ഷണം സംബന്ധിച്ച പ്രതിജ്ഞ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എം.എഫ് അബ്ദുൾ ജാവേദ് ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് അസി. ഡയറക്ടർ ടിന്പിൾ മാഗി പ്രസംഗിച്ചു.
50 ദിവസത്തിൽ 100 കുളങ്ങൾ പുനരുജ്ജീവിപ്പിക്കാൻ പദ്ധതി
01:30 AM Mar 23, 2017 | Deepika.com