ഉദയംപേരൂർ: വനിതാഗ്രാമപഞ്ചായത്ത് അംഗത്തിനെതിരേ ഫോണിൽ പഞ്ചായത്ത് പ്രസിഡന്റ് അസഭ്യവർഷം നടത്തിയതായി പരാതി. പഞ്ചായത്ത് അംഗത്തിന്റെ പരാതിയെ തുടർന്ന് ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണ് ജേക്കബിനെതിരേ ഉദയംപേരൂർ പോലീസ് കേസെടുത്തു. പഞ്ചായത്തിലെ ഒന്നാം വാർഡ് അംഗം ഷീന സുനിലാണ് പഞ്ചായത്തു പ്രസിഡന്റിനെതിരേ പരാതി നൽകിയത്.
വാർഡിലേക്ക് എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച പണം ഉപയോഗിച്ച് നടത്തുന്ന നിർമാണ പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റ് തയാറാക്കുന്നതിനായി ബ്ലോക്കിലെ ഓവർസിയറെ തന്റെ വാർഡിൽ കൊണ്ടു പോകുന്നതിനായി ഷീന സുനിൽ സെക്രട്ടറിയുടെ അനുമതിയോടെ പഞ്ചായത്തിന്റെ വാഹനം കഴിഞ്ഞ ദിവസം ഉപയോഗിച്ചിരുന്നു.
പഞ്ചായത്ത് വാഹനത്തിൽ ഇവർ വാർഡിലേക്ക് പോയ സമയത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാഹനത്തിന്റെ ഡ്രൈവറെ വാഹനം കൊണ്ടുപോയതിന് ഫോണിൽ വിളിച്ച് വഴക്ക് പറഞ്ഞിരുന്നു.
തുടർന്ന് വേഗത്തിൽ എസ്റ്റിമേറ്റ് തയാറാക്കി ഉദ്യോഗസ്ഥനെ മുളന്തുരുന്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തിച്ച ശേഷം വാഹനം പഞ്ചായത്തിൽ തിരികെ എത്തിച്ചു.
ഈ സമയത്ത് വാർഡിലെ രോഗിയെ കാണാൻ പോകാൻ വാഹനം അന്വേഷിച്ച പ്രസിഡന്റിന് വാഹനം ലഭിച്ചില്ല. ഇതാണ് പഞ്ചായത്ത് പ്രസിഡന്റിനെ ചൊടിപ്പിച്ചതെന്ന് പറയുന്നു.
തുടർന്ന് തന്നെ ഫോണിൽ വിളിച്ച പ്രസിഡന്റ് കേട്ടാൽ അറക്കുന്ന ഭാഷയിൽ അസഭ്യവർഷം നടത്തിയതായി ഷീന സുനിൽ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. വനിത പഞ്ചായത്ത് അംഗത്തെ ഫോണിൽ അസഭ്യം പറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
ഉപരോധസമരത്തെ തുടർന്ന് ഉച്ചവരെ ഓഫീസ് പ്രവർത്തനം മുടങ്ങി. ഉപരോധസമരം സിപിഎം ഏരിയ സെക്രട്ടറി ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. സിപിഎം ഉദയംപേരൂർ സൗത്ത് ലോക്കൽ സെക്രട്ടറി ടി.കെ. പ്രസാദ് അധ്യക്ഷനായി.
സിപിഎം നേതാക്കളായ പി.കെ. സുബ്രഹ്മണ്യൻ, ടി.കെ. മോഹനൻ, ടി.കെ. ഭാസുരാദേവി, എം.എൽ. സുരേഷ്,ഷേർലി വർഗീസ്, എ.പി. സുഭാഷ്, ടി.എസ്. പങ്കജാക്ഷൻ എന്നിവർ പ്രസംഗിച്ചു.
തൃപ്പൂണിത്തുറ സിഐ പി.എസ്. ഷിജുവിന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്ത് എത്തിയിരുന്നു.
വനിതാ അംഗത്തിനെതിരേ അസഭ്യവർഷം: പഞ്ചായത്തു പ്രസിഡന്റിനെതിരേ കേസ്
01:24 AM Mar 23, 2017 | Deepika.com