കോതമംഗലം: ഹൈറേഞ്ച് ബസ് സ്റ്റാൻഡ് ഓപ്പറേറ്റിംഗ് സ്റ്റാന്റ് ആക്കാത്തതിൽ പ്രതിഷേധിച്ച് അങ്ങാടി മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വകാര്യ ബസുകൾ തടഞ്ഞു. ഇതിൽ ക്ഷുഭിതരായ സ്വകാര്യ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത് യാത്രക്കാരെ വലച്ചു.
പൊതുപരിക്ഷയെഴുതേണ്ട വിദ്യാർഥികളടക്കമുള്ള യാത്രക്കാരെ പണമുടക്ക് ബാധിച്ചു. ഹൈറേഞ്ച് ബസ് സ്റ്റാന്റിൽ ബസുകൾ കയറാത്തതും സർവീസുകൾ ആരംഭിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു വ്യാപാരികൾ ബസുകൾ തടഞ്ഞത്. ഇന്നലെ രാവിലെ പത്തോടെ യാണ് അങ്ങാടിയിലെ കച്ചവടക്കാർ ബസുകൾ തടഞ്ഞിട്ടത്.
കുപിതരായ ചില ബസ് ജീവനക്കാർ റോഡിലൂടെയുള്ള യാത്ര തടസപ്പെടുന്ന വിധത്തിൽ ബസുകൾ നിർത്തി ഇറങ്ങിപോയി. യാത്ര തടസപ്പെട്ടതോടെ വാക്കുതർക്കം സംഘർഷത്തിന്റെ വക്കോളമെത്തി. തുടർന്നു പോലീസും മോട്ടോർ വാഹനവകുപ്പ് അധികൃതരും സ്ഥലത്തെത്തി പ്രശ്നപരിഹാരത്തിനായി ശ്രമിച്ചു. ട്രാൻസ്പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥർ മാർഗതടസം സൃഷ്ടിച്ച ചില സ്വകാര്യ ബസുകൾ പിടികൂടി. ഇതോടെയാണ് സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത്.
ഹൈറേഞ്ചിൽ നിന്നു വരുന്ന ബസുകൾ കോഴിപിള്ളിയിലും എറണാകുളം ഭാഗത്തു നിന്നു വരുന്ന ബസുകൾ തങ്കളത്തും യാത്രക്കാരെ വഴിയിൽ ഇറക്കി സമരത്തിൽ പങ്കുചേരുകയായിരുന്നു. ഇതോടെ ദീർഘദൂര യാത്ര തടസപ്പെടുകയും ഉച്ചയ്ക്ക് പൊതുപരീക്ഷയ്ക്ക് പോകേണ്ട വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പെരുവഴിയിലാകുകയും ചെയ്തു.
ഹൈറേഞ്ച് സ്റ്റാൻഡിൽ സമയക്രമം പാലിച്ച് സർവീസുകൾ ആരംഭിക്കുകയും സ്റ്റാൻഡിൽ കയറി യാത്രക്കാരെ കയറ്റണമെന്നും ധാരണയുള്ളതാണ്. ഇതു പാലിക്കാത്തതാണ് ബസുകൾ തടയാൻ കാരണമെന്നാണ് അങ്ങാടിയിലെ കച്ചവടക്കാർ പറയുന്നത്.
പരീക്ഷാ കാലയളവായതിനാൽ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ സമരം അവസാനിപ്പിക്കാൻ എംഎൽഎ ആവശ്യപ്പെട്ടു. തുടർന്ന് കോതമംഗലം സിഐ വി.ടി.ഷാജൻ, എസ്ഐ ലൈജുമോൻ, കോതമംഗലം ജോയിന്റ് ആർടിഒ പി.എം. ഷെബീർ, എംവിമാരായ സാഹിറുദ്ദീൻ, കെ.പി. ബിജീഷ്, ബിനു കൂരാപിള്ളി എന്നിവരുടെ നേതൃത്വത്തിൽ ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളും അങ്ങാടി മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളും ജനപ്രതിനിധികളും ഇടപ്പെട്ടു നടത്തിയ ചർച്ചയെ തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ പണിമുടക്ക് അവസാനിപ്പിച്ച് സർവീസ് പുനരാരംഭിച്ചു.
കോതമംഗലത്ത് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
01:24 AM Mar 23, 2017 | Deepika.com