ഏറ്റുമാനൂർ: എംസി റോഡരികിൽ നിന്നും മാറ്റി സ്ഥാപിച്ച വിദേശമദ്യ വില്പനശാല നാട്ടുകാരുടെ പ്രതിഷേധത്തിനു മുന്നിൽ തുറന്നു പ്രവർത്തിക്കാനായില്ല. നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുകയും നാട്ടുകാർ പരാതി നൽകുകയും ചെയ്തതോടെ ലൈസൻസ് കൂടാതെ പ്രവർത്തനമാരംഭിച്ച മദ്യശാല ഏഴു ദിവസത്തിനകം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ അധികൃതർ നോട്ടീസ് നൽകി.
എംസി റോഡരികിൽ പോസ്റ്റോഫീസിന് എതിർവശം പ്രവർത്തിച്ചിരുന്ന മദ്യവില്പനശാല ചൊവാഴ്ച വൈകുന്നേരമാണ് ഏറ്റുമാനൂർ- പേരൂർ റോഡിൽ നേതാജി നഗറിനു സമീപമുള്ള കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. നഗരസഭയുടെ 27-ാം വാർഡിലാണിത്. മദ്യം വാങ്ങാനെത്തിയവരുടെ വാഹനങ്ങളും വഴിയോര കച്ചവടങ്ങളുമൊക്കെയായി പേരൂർ റോഡിൽ ഗതാഗതം തടസപ്പെട്ടു. ജനവാസമേഖലയിൽ മദ്യശാല സ്ഥാപിച്ചത് ജനങ്ങൾക്കു ബുദ്ധിമുട്ടായതോടെ ചൊവാഴ്ച രാത്രിയിൽത്തന്നെ പ്രതിഷേധമുയർന്നു.
26-ാം വാർഡ് കൗൺസിലർ ബോബൻ ദേവസ്യയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. തൊട്ടുപിന്നാലെ 27-ാം വാർഡ് കൗൺസിലർ അനീഷ് വി.നാഥിന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകരുമെത്തി. പ്രതിഷേധക്കാർ പേരൂർ റോഡ് ഉപരോധിച്ച് പ്രതിഷേധത്തിനു മൂർച്ചകുട്ടി. ഒടുവിൽ ഏറ്റുമാനൂർ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
ഇന്നലെ രാവിലെ രാഷ് ട്രീയ പാർട്ടി പ്രവർത്തകർക്കൊപ്പം ചിറക്കുളം സൗത്ത് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാട്ടുകാരും രംഗത്തെത്തി. നാട്ടുകാരുടെ ഉപരോധത്തിൽ ഇന്നലെ മദ്യ വില്പനശാല തുറക്കാനായില്ല. ഇതിനിടെ ചിറക്കുളം സൗത്ത് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മുനിസിപ്പൽ ഓഫീസിൽ എത്തി പരാതി നൽകുകയും ചെയ്തു. ഈ ഘട്ടത്തിൽ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി മദ്യശാലയ്ക്കു മുന്നിലെത്തി.
പ്രതിഷേധം കത്തിക്കാളുന്നതിനിടെ ഉച്ചയോടെ നഗരസഭാധികൃതർ ഡിപ്പോ മാനേജർക്ക് ഷോക്കോസ് നോട്ടീസ് നൽകി. ലൈസൻസ് ഹാജരാക്കുന്നില്ലെങ്കിൽ ഏഴുദിവസത്തിനകം മദ്യവില്പനകേന്ദ്രം അടച്ചുപൂട്ടണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുനിസിപ്പൽ ആക്ട് പ്രകാരം ഏഴു ദിവസത്തെ നോട്ടീസ് നൽകേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു.
പേരൂർ റോഡിൽ മദ്യവില്പനശാല ആരംഭിക്കുന്നതിനെതിരെ ശക്തമായ ജനവികാരമാണുയർന്നത്. ഏറ്റുമാനൂരപ്പന്റെ ആറാട്ട് വഴികൂടിയാണ് പേരൂർ റോഡ്. ഇവിടെ മദ്യവില്പന കേന്ദ്രം പ്രവർത്തിക്കുന്നതിനെ ഏറ്റുമാനൂരപ്പ ഭക്തർ എതിർക്കുന്നതായി നാട്ടുകാർ പറയുന്നു.
മദ്യവില്പനകേന്ദ്രം തുറക്കുന്നതിനായി കൺസ്യൂമർഫെഡ് എംഡിക്കുവേണ്ടി ഡിപ്പോ മാനേജർ നിയമാനുസൃതം അപേക്ഷ സമർപ്പിച്ചിട്ടുള്ളതായി മുനിസിപ്പാലിറ്റി സെക്രട്ടറി പറഞ്ഞു. ഇന്നു നടക്കുന്ന മുനിസിപ്പൽ കൗൺസിൽ അപേക്ഷ പരിഗണിക്കും.
നാട്ടുകാരുടെ പ്രതിഷേധത്തിനു മുന്നിൽ കീഴടങ്ങി; മദ്യ വില്പനശാല തുറന്നു പ്രവർത്തിക്കാനായില്ല
01:15 AM Mar 23, 2017 | Deepika.com