കോട്ടയം: ആറുമാനൂർ - പേരൂർ പ്രദേശത്തെ ബന്ധിപ്പിക്കുന്ന പാറേക്കടവ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പാതി വഴിയിൽ സ്തംഭിച്ചു. കഴിഞ്ഞ യുഡിഎഫിന്റെ ഭരണകാലത്തു ആർഎംഎഫ് ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്നതിലേക്ക് ഒന്പതു പാലങ്ങൾ ടെൻഡർ ചെയ്തിരുന്നു. തിരുവനന്തപുരം ആസ്ഥാനമായിട്ടുള്ള ഒരു സ്വകാര്യ കന്പനിയാണു ടെൻഡർ എടുക്കുകയും അഞ്ചു പാലങ്ങളുടെ പണി ഏതാണ്ട് 50ശതമാത്തോളം പൂർത്തിയാക്കുയും ചെയ്തു.
ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തിലും, കോട്ടയം മണ്ഡലത്തിലും രണ്ടു പാലങ്ങളുടെ നിർമാണ ചെലവു മൂന്നു കോടി 71 ലക്ഷം രൂപ വീതമാണ്. ഒരു രൂപ പോലും കോണ്ട്രാക്്ടർക്കു ലഭിക്കാത്ത സാഹചര്യത്തിൽ പാലത്തിന്റെ നിർമാണം പകുതി വഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. കഴിഞ്ഞ ഡിസംബറിൽ പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തുമെന്നാണു അറിയിച്ചിരുന്നത്. ഭരണമാറ്റമുണ്ടായതോടെ പാലങ്ങളുടെ നിർമാണം എന്നു പൂർത്തിയാകുമെന്നു അറിയില്ല.
ഇതിനുപുറമെ പുന്നത്തുറ കന്പനിക്കടവ് പാലം ടെൻഡർ ചെയ്തു നൽകിയെങ്കിലും ഏറ്റെടുത്ത ആർക്കും നിർമാണം തുടങ്ങുവാൻ അനുവാദം നല്കാത്തതിനാൽ നിർമാണം ആരംഭിക്കുവാൻ കഴിഞ്ഞിട്ടില്ല. അയർക്കുന്നം - ഏറ്റുമാനൂർ റോഡിനു കഴിഞ്ഞ വർഷം മൂന്നു കോടി 27 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയെങ്കിലും തുടർ നടപടി സ്വീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്.
പാറേക്കടവ് പാലം നിർമാണം പാതിവഴിയിൽ സ്തംഭിച്ചു
01:15 AM Mar 23, 2017 | Deepika.com